
വിമർശനങ്ങളെ ബഹുമാനത്തോടെ കാണുന്നുവെന്ന് പ്രതികരിച്ച് നടൻ പൃഥ്വിരാജ് സുകുമാരൻ. തന്നെ വളർത്തിയത് മലയാളികളാണെന്നും അതുകൊണ്ട് വിമർശിക്കാനുള്ള എല്ലാ അവകാശവും അവർക്കുണ്ടെന്നും പൃഥ്വിരാജ് പറഞ്ഞു. വിലായത്ത് ബുദ്ധ എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിൽ തനിക്കെതിരെ ഉയരുന്ന വിമർശനങ്ങളോട് പ്രതികരിക്കുകയായിരുന്നു താരം.
“ഞാൻ മോശമായാൽ മോശമാണെന്ന് പറയാനും എന്നിലെ തെറ്റുകുറ്റങ്ങൾ ചൂണ്ടിക്കാണിക്കാനും ഏറ്റവും കൂടുതൽ അവകാശമുള്ളത് എന്നെ വളർത്തിയ മലയാള സിനിമ പ്രേക്ഷകർക്ക് തന്നെയാണ്. എന്റെ സിനിമയുടെ ട്രെയിലർ ലോഞ്ചിന് വരുമ്പോൾ ഇത്രയും ജനം കൂടി നിൽക്കുന്നത് എന്നോടുള്ള സ്നേഹവും പ്രതീക്ഷയും കാരണമല്ലേ. അപ്പോൾ എന്നെ വിമർശിക്കാനുള്ള എല്ലാ അവകാശവും മലയാളി പ്രേക്ഷകർക്കുണ്ട്.” പൃഥ്വിരാജ് പറഞ്ഞു
“ഒരോ സിനിമയെയും 100 ശതമാനം ആത്മാർത്ഥതയോടെയാണ് സമീപിക്കാറ്. എൻ്റെ പരിമിതമായ കഴിവുകൾ പരിപൂർണമായും നൽകിവേണം എല്ലാ സിനിമയും ചെയ്യാൻ എന്ന ആഗ്രഹം എനിക്കുണ്ട്. റീ-റിലീസ് ചെയ്‌ത് ആഘോഷിക്കാൻ ആഗ്രഹിക്കുന്ന എൻ്റെ സിനിമ ‘വർഗം’ ആണ്. അതുപോലെ രാജമൗലി ചിത്രത്തേക്കുറിച്ച് റിലീസ് സമയമാകുമ്പോൾ നമുക്ക് സംസാരിക്കാം.” പൃഥ്വിരാജ് കൂട്ടിച്ചേർത്തു.
പൃഥ്വിരാജിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘വിലായത്ത് ബുദ്ധ’. പൃഥ്വിരാജ് സുകുമാരൻ ചന്ദന മോഷ്‌ടാവായ ഡബിൾ മോഹനൻ എന്ന കഥാപാത്രമായി എത്തുന്ന ചിത്രം ർവ്വശി തിയേറ്റേഴ്സിന്റെറെ ബാനറിൽ സന്ദീപ് സേനൻ നിർമ്മിച്ച് ജയൻ നമ്പ്യാരാണ് സംവിധാനം ചെയ്യുന്നത്. ജി. ആർ ഇന്ദുഗോപൻ്റെ പ്രശസ്ത നോവലായ ‘വിലായത്ത് ബുദ്ധ’ അതേ പേരിൽ തന്നെയാണ് ജയൻ നമ്പ്യാരുടെ സംവിധാനത്തിൽ സിനിമയായി പ്രേക്ഷകരിലേക്ക് എത്തുന്നത്. പ്രിയംവദ കൃഷ്‌ണയാണ് ചിത്രത്തിലെ നായിക. ഷമ്മി തിലകൻ, അനു മോഹൻ, രാജശ്രീ നായർ, ടി.ജെ. അരുണാചലം തുടങ്ങിയവരാണ് മറ്റുവേഷങ്ങളിൽ.