
പട്ടികളെ പോലെ അനുസരണയുള്ളവര്‍ ആകാനാണ് കുടുംബം പെണ്‍കുട്ടികളെ പഠിപ്പിക്കുന്നതെന്നും, എന്നാല്‍ അവനവനായിരിക്കുന്ന പൂച്ചയാകാനാണ് പെണ്‍കുട്ടികള്‍ പഠിക്കേണ്ടതെന്നും തുറന്നു പറഞ്ഞ് നടി ജുവൽ മേരി. കൂടാതെ പാട്രിയാര്‍ക്കി മൂലം സ്ത്രീകള്‍ മാത്രമല്ല പുരുഷന്മാരും പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. എന്നാല്‍ അവര്‍ അത് തിരിച്ചറിയുന്നതു പോലുമില്ലെന്നും ജുവല്‍ മേരി കൂട്ടിച്ചേർത്തു. മാഡിസം ഡിജിറ്റല്‍ എന്ന യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
“ഏത് പ്രായത്തില്‍ പെണ്‍കുട്ടി കല്യാണം കഴിക്കണം എന്നതിന് ലോകത്ത് പലയിടത്തും പല സ്കെയില്‍ ആണ്. ആരാണ് ഇതൊക്കെ തീരുമാനിക്കുന്നത്. എപ്പോള്‍ കല്യാണം കഴിക്കണം എന്ന് സ്ത്രീയാണ് തീരുമാനിക്കേണ്ടത്. കല്യാണം ഉള്ളില്‍ നിന്നുള്ള തോന്നലില്‍ നിന്നുമുണ്ടാകേണ്ടതാണ്. എന്നാൽ ഇവിടെ അങ്ങനെയല്ല. രണ്ട് കൂട്ടര്‍ക്കും പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നുണ്ട്. ആണ്‍കുട്ടികളുടെ പ്രശ്നങ്ങള്‍ അവര്‍ പോലും അറിയുന്നില്ല. ഈ ചെലവും ബാധ്യതയുമൊക്കെ പുരുഷന്മാരുടെ തലയില്‍ കൊണ്ടിടുകയാണ്. പാട്രിയാര്‍ക്കിയാണ് ഇത് ചെയ്യുന്നത്. പക്ഷെ അത് അവര്‍ മനസിലാക്കുന്നില്ല”. ജുവൽ മേരി പറഞ്ഞു.
“സഹോദരാ ആണുങ്ങളെയല്ല നമ്മള് എതിര്‍ക്കുന്നത്. നിങ്ങളേയും ഞങ്ങളേയും ഒരുപോലെ ദ്രോഹിക്കുന്ന വൃത്തികെട്ടൊരു സംവിധാനം ഈ ലോകത്ത് നിലനില്‍ക്കുന്നുണ്ട്. പെണ്‍കുട്ടികളെ വീട്ടിലെ പട്ടിയാകാനാണ് പരിശീലിപ്പിക്കുക. വാലാട്ടി നില്‍ക്കണം, യജമാനന് വരുമ്പോള്‍ എഴുന്നേറ്റ് കുമ്പിടണം. ഇവരുടെ പുറകെ മണപ്പിച്ച് നടക്കണം. ഇവര്‍ എന്ത് എറിഞ്ഞാലും എടുത്ത് തിരിച്ചു കൊണ്ടു കൊടുക്കണം. ഇങ്ങനെയാണ് നമ്മളെ പരിശീപ്പിച്ച് വച്ചിരിക്കുന്നത്. എന്നാല്‍ വീട്ടിലൊരു പൂച്ചയുണ്ടെങ്കില്‍ പൂച്ച പൂച്ച മാത്രമാണ്. പൂച്ച സുന്ദരിയാണ്. വേണമെങ്കില്‍ അവിടെപ്പോയി തലോടണം. അതിന് ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. ഉടമസ്ഥന് വേണ്ടി ഒന്നും ചെയ്യാറുമില്ല. സ്ത്രീകളും പൂച്ചയായിരിക്കണം”. ജുവൽ മേരി കൂട്ടിച്ചേർത്തു.