
മാരി സെല്‍വരാജ് അടക്കമുള്ള തമിഴ് സംവിധായകരുടെ സിനിമകളിലെ രാഷ്ട്രീയത്തെക്കുറിച്ച് തുറന്നു സംസാരിച്ച് നടൻ ധ്രുവ് വിക്രം. ജാതീയതയുടെ പ്രശ്നങ്ങൾ ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ അത് സംസാരിക്കുകയെന്നത് വളരെ പ്രധാനപ്പെട്ടതാണെന്ന് ധ്രുവ് പറഞ്ഞു. കൂടാതെ ആളുകളെ ബോധവത്കരിക്കാന്‍ സിനിമ വളരെ നല്ല മാധ്യമമാണെന്നും ധ്രുവ് കൂട്ടിച്ചേർത്തു. എന്തുകൊണ്ടാണ് തമിഴ് ഇന്‍ഡസ്ട്രി ജാതിരാഷ്ട്രീയം പറയുന്ന സിനിമകള്‍ തുടര്‍ച്ചയായി ചെയ്യുന്നതെന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ധ്രുവ്. തന്റെ പുതിയ ചിത്രം ബൈസണിന്റെ പ്രൊമോഷനിടെയാണ് ധ്രുവിന്റെ വാക്കുകൾ.
”മാരി സെല്‍വരാജ് സാര്‍ അദ്ദേഹം കടന്നു പോയ സാഹചര്യങ്ങളില്‍ നിന്നുമാണ് സിനിമയൊരുക്കുന്നത്. എല്ലാ സംവിധായകര്‍ക്കും അവർക്ക് ഇഷ്ടമുള്ള സിനിമയൊരുക്കാനുള്ള അവകാശമുണ്ട്. അതേസമയം ജാതീയതയുടെ പ്രശ്‌നങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ അത് സംസാരിക്കുകയെന്നത് വളരെ പ്രധാനപ്പെട്ടതാണ്. ഇന്ത്യയിലും പ്രത്യേകിച്ചും തമിഴ് നാടിന്റെ വിവിധഭാഗങ്ങളിലും ജാതി പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ആളുകളെ ബോധവത്കരിക്കാന്‍ സിനിമ വളരെ നല്ല മാധ്യമമാണ്”, ധ്രുവ് വിക്രം പറഞ്ഞു
തന്റെ സിനിമകളില്‍ ജാതി സ്ഥിരം വിഷയമാകുന്നതിനെക്കുറിച്ച് മാരി സെൽവരാജും മുമ്പ് പ്രതികരിച്ചിട്ടുണ്ടായിരുന്നു. ”ഞാന്‍ ഈ പ്രശ്‌നങ്ങള്‍ നേരിട്ടതാണ്. അതിനാലാണ് എന്റെ കഥകളിലും തിരക്കഥകളിലും ഈ വിഷയങ്ങള്‍ വരുന്നത്. എനിക്ക് ജാതിയേയും ജാതി വ്യവ്യസ്ഥയേയും കുറിച്ച് ആരോഗ്യകരമായ ചര്‍ച്ചകള്‍ നടത്തണം. കാലങ്ങളായി നടന്നു പോരുന്നത് ആയതിനാല്‍ ഈ നരേറ്റീവ് ഉള്‍ക്കൊള്ളുക പ്രയാസമായിരിക്കും. പക്ഷെ ഉടനെ തന്നെ എല്ലാം നോര്‍മല്‍ ആകും” മാരി സെൽവരാജ് പറഞ്ഞു.
അതേ സമയം മാരി സെല്‍വരാജ് ഒരുക്കിയ ബൈസണ്‍ മികച്ച പ്രതികരണങ്ങളാണ് ബോക്‌സ് ഓഫീസില്‍ നിന്നും നേടുന്നത്. നായകനായുള്ള ധ്രുവ് വിക്രമിന്റെ പ്രകടനവും കയ്യടി നേടുന്നുണ്ട്. മാരി സെല്‍വരാജിന്റെ മുന്‍ സിനിമകള്‍ പോലെ തന്നെ ശക്തമായ രാഷ്ട്രീയം പറയുന്ന സിനിമയാണ് ബൈസണും. ചിത്രം മുന്നോട്ട് വെക്കുന്ന രാഷ്ട്ടീയവും മാരി സെല്‍വരാജിന്റെ സംവിധാനവുമൊക്കെ അഭിനന്ദനങ്ങള്‍ നേടുന്നുണ്ട്.
തന്റെ ജീവിതാനുഭവങ്ങളില്‍ നിന്നുമാണ് മാരി സെല്‍വരാജ് പറയുന്നത്. പരിയേറും പെരുമാള്‍, കര്‍ണന്‍, മാമന്നന്‍, വാഴൈ തുടങ്ങിയ മുന്‍ സിനിമകളെല്ലാം തന്നെ സമൂഹം ഓരങ്ങളിലേക്ക് മാറ്റി നിര്‍ത്തിയ, അടിച്ചമര്‍ത്തപ്പെടുന്നവരുടെ ജീവിതം പറഞ്ഞവയായിരുന്നു. സമൂഹിക പ്രശ്‌നങ്ങളോടുള്ള മാരി സെല്‍വരാജിന്റ കലഹങ്ങളാണ് അദ്ദേഹത്തിന്റെ സിനിമകള്‍.