
മീടൂ ആരോപണ വിധേയൻ സജിൻ ബാബുവിന്റെ ചിത്രത്തിൽ അഭിനയത്തിൽ വിശദീകരണം നൽകി നടി റിമ കല്ലിങ്ങൽ. താൻ സ്വാർത്ഥയാണെന്നും, എല്ലാ പോരാട്ടങ്ങള്‍ക്കിടയിലും നടിയെന്ന നിലയില്‍ എനിക്ക് ജോലി ചെയ്യേണ്ടിയിരുന്നത് കൊണ്ടാണ് സജിൻ ബാബുവിന്റെ ചിത്രത്തിൽ അഭിനയിച്ചതെന്ന് റിമ കല്ലിങ്ങൽ പറഞ്ഞു. കൂടാതെ മീടൂ ആരോപണങ്ങളിൽ ചെയ്‌തത് തെറ്റാണെന്ന് പറഞ്ഞ ഏക വ്യക്തി സജിൻ ആണെന്നും റിമ കൂട്ടിച്ചേർത്തു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു റിമ കല്ലിങ്ങൽ.
‘ഞാന്‍ ‘സ്വാര്‍ഥയാണ്’, എനിക്ക് ഈ ചിത്രം ആവശ്യമായിരുന്നു. എല്ലാ പോരാട്ടങ്ങള്‍ക്കിടയിലും നടിയെന്ന നിലയില്‍ എനിക്ക് ജോലി ചെയ്യേണ്ടിയിരുന്നു. അതാണ് പ്രാഥമിക കാരണം’, ‘മീടൂ ആരോപണങ്ങളിൽ ചെയ്‌തത് തെറ്റാണെന്ന് പറഞ്ഞ ഏക വ്യക്തി സജിൻ ആണ്. അദ്ദേഹം ഖേദം പ്രകടിപ്പിച്ചു. തെറ്റുപറ്റിയെന്ന് അയാൾ പറഞ്ഞു. എന്നാൽ, അയാൾക്ക് മാപ്പുനൽകാൻ ഞാൻ ആരുമല്ല. ഞാനായിരുന്നില്ല ഇര, അക്കാര്യത്തിൽ അവസാനവാക്ക് അതിജീവിതകളുടേതാണ്’, റിമ കല്ലിങ്ങൽ പറഞ്ഞു.
‘ഇത് മുന്നോട്ടൊരു ചുവടുമാത്രമാണ്. ഞാൻ അദ്ദേഹവുമായി സംസാരിച്ചിരുന്നു. സംഭവത്തിൻ്റെ എല്ലാവശവും എനിക്കറിയാം. പുറമേ അറിയാത്ത പല കഥകളും എനിക്ക് അറിയാം. അവരെല്ലാവരുമായി പ്രവർത്തിക്കുന്നില്ല എന്ന് തീരുമാനിക്കാൻ കഴിയുന്ന ആളല്ല ഞാൻ. എനിക്ക് സ്വന്തമായി ഇൻഡസ്ട്രി ഉണ്ടാക്കാൻ പറ്റില്ല. എനിക്ക് ജോലി ചെയ്യണം. നല്ല മനുഷ്യരുടെ കൂടെ മാത്രമേ ജോലി ചെയ്യൂ എന്ന് എനിക്ക് പറയാൻ കഴിയില്ല’, റിമ കല്ലിങ്ങൽ കൂട്ടിച്ചേർത്തു.
റിമ കല്ലിങ്കല്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ‘തീയേറ്റര്‍: ദി മിത്ത് ഓഫ് റിയാലിറ്റി’ എന്ന ചിത്രത്തിന്റെ സംവിധായകനാണ് സജിന്‍ ബാബു. കനി കുസൃതി നായികയായ ‘ബിരിയാണി’യാണ് സജിന്‍ ബാബുവിന്റെ ഒടുവിലിറങ്ങിയ ചിത്രം. ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ സംവിധാനത്തിന് പ്രത്യേക ജൂറി പരാമര്‍ശം നേടിയിരുന്നു.