“കാത്തിരുന്നു കാണൂ, ബോളിവുഡ് ഇനി ലോകയുടെ 10 കോപ്പികളുണ്ടാക്കും”; ‘ലോക’യുടെ വിജയത്തിൽ ബോളിവുഡിനെതിരെ അനുരാഗ് കശ്യപ്

','

' ); } ?>

‘ലോക’യുടെ വിജയത്തിന്റെ പശ്ചാത്തലത്തിൽ ബോളിവുഡിലെ നിര്‍മാതാക്കള്‍ക്കെതിരെ തുറന്നടിച്ച് സംവിധായകന്‍ അനുരാഗ് കശ്യപ്. ലോക വിജയിച്ചതോടെ ഇനിയങ്ങോട്ട് ബോളിവുഡില്‍ ലോകയുടെ കോപ്പികളുടെ കുത്തൊഴുക്കായിരിക്കുമെന്ന് അനുരാഗ് കശ്യപ് പറഞ്ഞു. കൂടാതെ
ജാപ്പനീസ് അനിമെ ഫ്രാഞ്ചൈസിയിലെ ഡീമന്‍ സ്ലേയര്‍ എങ്ങനെയാണ് ഇന്ത്യയില്‍ റിലീസ് ആയതെന്ന് പോലും ബോളിവുഡിലെ നിര്‍മാതാക്കള്‍ക്ക് മനസിലായിട്ടുണ്ടാകില്ലെന്നും അനുരാഗ് കശ്യപ് കൂട്ടിച്ചേർത്തു.

”ലോക എത്ര നന്നായി ഓടുന്നുവെന്ന് നോക്കുക. അവിടുത്തെ ഫിലിം മേക്കേഴ്‌സ് ഒരുമിച്ച് ജോലി ചെയ്യാന്‍ തയ്യാറാണ്. പക്ഷെ ഹിന്ദി ഫിലിം ഇന്‍ഡസ്ട്രി വേറൊരു ദിശയിലേക്ക് പോയി. കാത്തിരുന്നു കാണൂ, അവര്‍ ഇനി ലോകയുടെ 10 കോപ്പികളുണ്ടാക്കും”. അനുരാഗ് കശ്യപ് പറഞ്ഞു

”ഹിന്ദി സിനിമയില്‍ നല്ല നിര്‍മാതാക്കളുടെ കുറവുണ്ട്. സൗത്തിലുള്ള തങ്ങളുടെ കൗണ്ടര്‍പാര്‍ട്ടുകള്‍ വയലന്‍സും ആക്ഷനുമൊക്കെയുള്ള വലിയ ഹിറ്റുകള്‍ നിര്‍മിക്കുന്നത് കാണുമ്പോള്‍ അതുപോലെയുള്ള സിനിമകള്‍ ഹിന്ദിയിലും നിര്‍മിക്കാന്‍ തോന്നും. സൗത്ത് ഫിലിം മേക്കേഴ്‌സിന് കണ്‍വിക്ഷനുണ്ട്. പക്ഷെ ഹിന്ദി നിര്‍മാതാക്കള്‍ക്കില്ല. അവര്‍ വില കുറഞ്ഞ അനുകരണമാണ് ചെയ്യുന്നത്. അത് നിര്‍മാതാക്കളുടെ കുഴപ്പമാണ്. അവര്‍ ബോധ്യമുള്ള സംവിധാകരുടേയും വഴി മുടക്കും” അനുരാഗ് കശ്യപ് കൂട്ടിച്ചേർത്തു.

മുമ്പും സമാനമായ രീതിയില്‍ ഹിന്ദി സിനിമകളില്‍ ഒറിജിനാലിറ്റി നഷ്ടമാകുന്നതിനെതിരെ അനുരാഗ് തുറന്നടിച്ചിരുന്നു. ബോളിവുഡിന് ട്രയല്‍ റൂം എഫക്ട് ബാധിച്ചിരിക്കുന്നുവെന്നാണ് അനുരാഗ് പറഞ്ഞത്. ട്രയല്‍ റൂമില്‍ വളര്‍ന്ന രണ്ടാം തലമുറകളാണ് ഇന്ന് നിര്‍മാണത്തിന്റെ തലപ്പ്. അവര്‍ക്ക് മറ്റൊരു ജീവിതമില്ല. സിനിമയില്‍ കണ്ടത് മാത്രമാണ് ജീവിതം. അതിനാല്‍ അവരുടെ റഫറന്‍സുകളെല്ലാം സിനിമയില്‍ നിന്നാകും. സ്‌ക്രീനില്‍ കാണാത്തതൊന്നും അവര്‍ക്ക് സിനിമയായി തോന്നില്ലെന്നുമാണ് അനുരാഗ് പറഞ്ഞത്. അതുകൊണ്ടാണ് പൈറേറ്റ്‌സ് ഓഫ് കരീബിയന്‍ ഉണ്ടാക്കാന്‍ ശ്രമിച്ച് തഗ്ഗ്‌സ് ഓഫ് ഹിന്ദുസ്ഥാനും മാഡ് മാക്‌സ് ഉണ്ടാക്കാന്‍ ശ്രമിച്ച് ഷംഷേരയുമൊക്കെ ഉണ്ടാകുന്നതെന്നും അനുരാഗ് ചൂണ്ടിക്കാണിച്ചിരുന്നു.