
പരീക്ഷണങ്ങള്‍ക്കും എല്ലാ തരം ജോണറുകള്‍ക്കും സ്വീകാര്യത നല്കുന്ന പ്രേക്ഷകരാണ് മറ്റ് ഇന്ഡസ്ട്രികളില് നിന്നും മലയാളത്തെ വ്യത്യസ്തമാക്കുന്നതെന്ന് പ്രമുഖ സിനിമ നിരൂപകന് ഭരദ്വാജ് രംഗന്. കൂടാതെ സിനിമയ്ക്ക് അനുസരിച്ചുള്ള ബജറ്റില്‍ വര്‍ക്ക് ചെയ്യാന്‍ മലയാളത്തിലെ വലിയ താരങ്ങള്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റോണഖ് മാങ്കോട്ടിലിന്റെ റിവ്യുവേഴ്സ് റൗണ്ട് ടേബിളില്‍ സംസാരിക്കുകയായിരുന്നു ഭരദ്വാജ് രംഗന്.
”മലയാളത്തില്‍ സംഭവിക്കുന്നത് ലോക സിനിമയുടെ സ്വാധീനം മാത്രമല്ല. അവിടെ കഥയ്ക്ക് അനുയോജ്യമായ ബജറ്റില്‍ വര്‍ക്ക് ചെയ്യാന്‍ ആളുകള്‍ തയ്യാറാണ്. ബജറ്റ് നിയന്ത്രിച്ചില്ലായിരുന്നുവെങ്കില്‍ മലയാളം സിനിമയ്ക്ക് ഇന്നത്തെ അവസ്ഥയിലെത്താന്‍ സാധിക്കില്ലായിരുന്നു. ചെലവേറിയ എമ്പുരാന് പോലുള്ള സിനിമകളും വലിയ പ്രതിഫലം വാങ്ങുന്ന നടന്മാരുമുണ്ട് അവിടെ. പക്ഷെ മറ്റിടങ്ങളില്‍ പണം അനിയന്ത്രീതമാണ്.” ഭരദ്വാജ് രംഗന് പറഞ്ഞു.
”മുന്നൂറ് കോടി മുടക്കുന്ന സിനിമയില്‍ പരീക്ഷണം സാധ്യമാകില്ല. തുടക്കം മുതല്‍ അങ്ങനെയാണ്. മപക്ഷെ തെലുങ്കിലും തമിഴിലും ഹിന്ദിയിലും താരങ്ങളെ ആരാധിക്കുന്നത് വേറൊരു തരത്തിലാണ്. രജനികാന്തിന്റെ കഴിവില്‍ യാതൊരു സംശയവുമില്ല. പക്ഷെ അദ്ദേഹം ഒരു ഇമേജില്‍ ഒതുങ്ങിപ്പോയിരിക്കുകയാണ് എന്നത് നൂറ് ശതമാനം ശരിയാണ്. മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും എന്തും ചെയ്യാം. മമ്മൂട്ടിയ്ക്ക് ഗേ ആകാം, സ്ട്രെയ്റ്റ് ആകാം, പ്രായമുള്ളയാളും ചെറുപ്പക്കാരനും പ്രേതവും ആകാം. എന്തു ചെയ്താലും സ്വീകരിക്കപ്പെടും. താരങ്ങളെ എങ്ങനേയും അംഗീകരിക്കാന്‍ തയ്യാറാണ് അവര്‍. എങ്ങനെയാണ് സിനിമ ഉണ്ടാക്കിയതെന്നും എന്ത് കഥയാണ് പറയുന്നതെന്നും മാത്രമാണ് നമ്മള് നോക്കുന്നത്. സിനിമയ്ക്കുള്ള ഏറ്റവും വലിയ പ്രോത്സാഹനം നല്‍കുന്നത് പ്രേക്ഷകരാണ്. അവര്‍ പോയി കണ്ടില്ലെങ്കില്‍ ഒന്നുമില്ല”. ഭരദ്വാജ് രംഗന് കൂട്ടിച്ചേർത്തു.