പ്രമുഖ നടിയുടെ പരാതി; സംവിധായകൻ സനൽകുമാർ ശശിധരനെ മുംബൈ വിമാനത്താവളത്തിൽ തടഞ്ഞ് പോലീസ്

','

' ); } ?>

പ്രമുഖ നടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സംവിധായകൻ സനൽകുമാർ ശശിധരനെ മുംബൈ വിമാനത്താവളത്തിൽ തടഞ്ഞു വെച്ച് പോലീസ്. സനൽകുമാർ ശശിധരനെ കസ്റ്റഡിയിലെടുക്കുമെന്നും, കൊച്ചിയിലെത്തിച്ച് ചോദ്യം ചെയ്യുമെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ അറിയിച്ചു. കേസിൽ കേരള പോലീസ് പുറപ്പെടുവിച്ച ലുക്ക്ഔട്ട് നോട്ടീസിനെ തുടർന്ന് ഞായറാഴ്ചയാണ് സംവിധായകനെ പോലീസ് തടഞ്ഞത്.

ഈ വർഷം ജനുവരിയിൽ, പ്രമുഖ മലയാള നടിയെ സോഷ്യൽ മീഡിയയിലൂടെ ശല്യം ചെയ്തതിന് എളമക്കര പോലീസ് സനലിനെതിരെ കേസെടുത്തിരുന്നു. എന്നാൽ, പോലീസ് കേസെടുക്കുമ്പോൾ സനൽ അമേരിക്കയിലായിരുന്നു. തുടർന്ന്, അദ്ദേഹം ഇന്ത്യയിൽ എത്തുമ്പോൾ കസ്റ്റഡിയിലെടുക്കുന്നതിനായി പോലീസ് ലുക്ക്ഔട്ട് സർക്കുലർ പുറപ്പെടുവിക്കുകയായിരുന്നു. ഇതിന്റെ തുടർനടപടിയായാണ് അദ്ദേഹത്തെ വിമാനത്താവളത്തിൽ തടഞ്ഞത്.

തന്നെ തടഞ്ഞുവെച്ച കാര്യം സോഷ്യൽ മീഡിയാ പോസ്റ്റുകളിലൂടെ സനൽകുമാർ ശശിധരൻ സ്ഥിരീകരിച്ചു. എളമക്കര പോലീസാണ് തന്നെ പിടികൂടാൻ മുംബൈയിലേക്ക് വരുന്നത്. കേരളാ പോലീസ് തന്നെ പിടികൂടാൻ ഫ്ലൈറ്റ് പിടിച്ചുവരുന്നത് അസ്വാഭാവികമാണെന്ന് മനസിലാക്കാൻ അധികം നിയമപരിജ്ഞാനമൊന്നും ആവശ്യമില്ല. തന്റെ ഫോൺ പിടിച്ചുവാങ്ങി. എന്തടിസ്ഥാനത്തിലാണ് ഈ സ്റ്റോക്കിങ് കേസ് എന്നറിയില്ലെന്നും അദ്ദേഹം വിവിധ ഫെയ്സ്ബുക്ക് പോസ്റ്റുകളിൽ പറഞ്ഞു. സംസ്ഥാന സർക്കാരിന് തുറന്ന കത്ത് എന്ന രീതിയിൽ മറ്റൊരു പോസ്റ്റും അദ്ദേഹം ഷെയർ ചെയ്തിട്ടുണ്ട്.