
സിനിമ ടിക്കറ്റിന്റെ ചാർജ് കുറയ്ക്കാൻ ഇ-ടിക്കറ്റ് സംവിധാനത്തിനായി പത്ത് കോടി രൂപ മാറ്റിവെച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി നടനും നിർമ്മാതാവുമായ ജി സുരേഷ് കുമാർ. ബുക്ക് മൈ ഷോ എന്ന പ്ലാറ്റ്ഫോമാണ് വെല്ലുവിളിയെന്നും, തിയേറ്ററുടമകൾക്ക് ഉപദ്രവമില്ലാത്ത രീതിയിലായിരിക്കും സംരംഭം നടത്തുക എന്നും സുരേഷ് കുമാർ കൂട്ടിച്ചേർത്തു.
‘സിനിമ ടിക്കറ്റിന്റെ ചാർജ് കുറയ്ക്കാൻ ഇ-ടിക്കറ്റ് സംവിധാനത്തിനായി പത്ത് കോടി രൂപ മാറ്റിവെച്ചിട്ടുണ്ട്. സർക്കാർ ഡിജിറ്റൽ യൂണിവേഴ്സിറ്റിയുമായി ചേർന്നാണ് ഇത് നടത്തുക. ബുക്ക് മൈ ഷോ എന്ന പ്ലാറ്റ് ഫോമാണ് നമുക്ക് വെല്ലുവിളി, അത് ഏറ്റവും കുറഞ്ഞ നിരക്കിൽ കൊണ്ടുവരണം. തിയേറ്ററുടമകൾക്ക് ഉപദ്രവമില്ലാത്ത രീതിയിലായിരിക്കും ഇത് നടത്തുക. ജനങ്ങൾക്ക് സിനിമ കാണാൻ ക്യാഷ് കുറച്ച് കൊടുത്താൽ മതിയാകും ആ രീതിയിലാണ് കാര്യങ്ങൾ ചെയ്യുന്നത്’, ജി സുരേഷ് കുമാർ പറഞ്ഞു.
അതേസമയം, സിനിമാ ടിക്കറ്റിന്റെ പരമാവധി നിരക്ക് 200 രൂപയാക്കിക്കൊണ്ടുള്ള തീരുമാനത്തിലേക്ക് കർണാടക സർക്കാർ നീങ്ങിയിരുന്നു. കൂടാതെ നിരക്ക് പരിധി നിശ്ചയിച്ചുള്ള കരട് വിജ്ഞാപനവും പുറത്തിറക്കിയിരുന്നു. മൾട്ടിപ്ലക്സുകൾക്ക് അടക്കം ഈ പരിധി ബാധകമാക്കാനാണ് തീരുമാനം.