
താര സംഘടനയായ ‘അമ്മ’യുടെ ആദ്യ എക്സിക്യൂട്ടിവ് യോഗത്തിന്റെ തീരുമാനങ്ങൾ മാധ്യമങ്ങളോട് പങ്കുവെച്ച് ‘അമ്മ പ്രസിഡന്റ്
ശ്വേതാമേനോൻ. അമ്മയിലെ മെമ്മറി കാർഡ് വിവാദവുമായി ബന്ധപ്പെട്ട് കാര്യങ്ങൾ അന്വേഷിക്കാൻ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും, അംഗങ്ങൾക്കിടയിലെ പരാതികളെല്ലാം ചർച്ചയായെന്നും പരിഹരിക്കാൻ ഉപസമിതികൾ രൂപീകരിക്കുമെന്നും എല്ലാവരുടെയും പരാതികൾ കേൾക്കുമെന്നും ശ്വേത വ്യക്തമാക്കി.
“ഇന്ന് അമ്മയുടെ ആദ്യത്തെ എക്സിക്യൂട്ടീവ് മീറ്റിങ് ആയിരുന്നു. കഴിഞ്ഞ ആറ് വർഷമായിട്ട് എക്സിക്യൂട്ടീവ് കമ്മിറ്റിയിലുണ്ടായിരുന്ന ഒരാളാണ് ഞാൻ. അമ്മയിലെ അംഗങ്ങൾക്ക് എങ്ങനെ സുരക്ഷ കൊടുക്കാം, ഇമോഷണലി നമുക്ക് എങ്ങനെ അവർക്ക് ഉന്മേഷം കൊടുക്കാൻ പറ്റും എന്നൊക്കെയുള്ള കാര്യങ്ങളാണ് എല്ലാവരും സംസാരിച്ചത്. ഭാവിയിലേക്ക് ഒരുപാട് അജണ്ട വച്ചിട്ടുണ്ട്. ആദ്യത്തെ മീറ്റിങ് ആയതു കൊണ്ട് ഒരുപാട് കാര്യങ്ങൾ പറയാൻ പറ്റില്ല. അമ്മയിലെ മെമ്മറി കാർഡ് വിവാദവുമായി ബന്ധപ്പെട്ട് കാര്യങ്ങൾ അന്വേഷിക്കാൻ സമിതിയെ നിയോഗിച്ചിട്ടുണ്ട്. അംഗങ്ങൾക്കിടയിലെ പരാതികളെല്ലാം ചർച്ചയായെന്നും പരിഹരിക്കാൻ ഉപസമിതികൾ രൂപീകരിക്കുമെന്നും എല്ലാവരുടെയും പരാതികൾ കേൾക്കും”. ശ്വേതെ മേനോൻ പറഞ്ഞു
സംഘടനയുടെ 32-ാമത് എക്സിക്യൂട്ടിവ് കമ്മിറ്റിയും, കലൂരിലെ അമ്മ ഓഫിസിലെത്തി ശ്വേത ചുമതലയേറ്റതിനു പിന്നാലെ ചേർന്ന ആദ്യ എക്സിക്യൂട്ടീവ് യോഗവും ആയിരുന്നു ഇത്. കമ്മിറ്റി അംഗങ്ങളും അഭിനേതാക്കളും യോഗത്തിൽ പങ്കെടുത്തു. നേരിട്ട് പങ്കെടുക്കാൻ കഴിയാത്തവർ ഓൺലൈനായി യോഗത്തിൽ പങ്കെടുത്തു.
അതേ സമയം അതിജീവിതയെ സംഘടനയിലേക്ക് തിരിച്ചെടുക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്ത കമ്മിറ്റിയില്‍, നിലവില്‍ അതിജീവിതയെ തിരിച്ചെടുക്കില്ലെന്ന തീരുമാനമാണ് കമ്മിറ്റിയില്‍ ഉണ്ടായത്. താനത് പറഞ്ഞെങ്കിലും മറ്റുള്ളവരുടെ അഭിപ്രായം മാനിച്ച് അതിജീവിതയെ ഇപ്പോള്‍ തിരിച്ചെടുക്കില്ലെന്ന് ശ്വേത മേനോന്‍ അറിയിച്ചു. അടുത്ത ജനറല്‍ ബോഡിയില്‍ ഇക്കാര്യം പരിഗണിക്കാമെന്നും ശ്വേത മേനോന്‍ പറഞ്ഞു.
യോഗത്തിൽ മെമ്മറി കാർഡ് വിഷയം അന്വേഷിക്കാൻ പ്രത്യേക കമ്മീഷനെയും രൂപീകരിച്ചു.നിലവില്‍ ജയന്‍ ചേര്‍ത്തല, മുത്തുമണി, അമ്പിളി എന്നിവരെയാണ് അന്വേഷണ കമ്മീഷനായി തിരഞ്ഞെടുത്തിരിക്കുന്നത്.
മെമ്മറി കാർഡ് വിഷയം ചർച്ച ചെയ്തപ്പോഴും വാക്ക് തർക്കങ്ങൾ ഉണ്ടായി. നടി ലക്ഷ്മി പ്രിയ മെമ്മറി കാര്‍ഡ് വിഷയം ഉന്നയിച്ചതോടെയാണ് വാക്ക് തർക്കങ്ങൾ രൂപപ്പെട്ടത്. മെമ്മറി കാർഡ് വിഷയത്തിൽ അന്വേഷണ കമ്മീഷനെ രൂപീകരിക്കാന്‍ നറല്‍ സെക്രട്ടറി കുക്കു പരമേശ്വരനും പ്രസിഡന്റ് ശ്വേത മേനോനും തീരുമാനിച്ചു. അന്വേഷണ കമ്മീഷനിൽ മല്ലിക സുകുമാരന്‍, ദേവന്‍, ജഗദീഷ് എന്നിവരുടെ പേര് ലക്ഷ്മി പ്രിയ ഉന്നയിച്ചതിനു പിന്നാലെ മല്ലിക സുകുമാരന്‍ ലൂസ് ടോക്കറാണെന്ന് കുക്കു പരമേശ്വരന്‍ പറയുകയായിരുന്നു.
ദേവനും മല്ലിക സുകുമാരനും മാധ്യമങ്ങളോട് അനാവശ്യങ്ങള്‍ വിളിച്ചു പറയുമെന്നും കുക്കു പരമേശ്വരൻ കൂട്ടിച്ചേർത്തു. നടന്‍ ജഗദീഷിനെ കമ്മീഷനിലേക്ക് പരിഗണിക്കാൻ പോലും ഇരുവരും തയ്യാറായില്ല.