
‘അമ്മ’യുടെ തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനത്ത് മത്സരിക്കാനിരുന്ന നടൻ ജഗദീഷ് പത്രിക പിന്‍വലിച്ചതിനെ പരിഹസിച്ച് സംവിധായകൻ എം.എ. നിഷാദ്. സ്വയം പിൻവാങ്ങിയാൽ പോരേ എന്തിനാണ് സൂപ്പർ താരങ്ങളുടെ പിന്തുണ ആവശ്യപ്പെടുന്നതെന്നും, അയ്യോ അച്ഛാ പോകല്ലേ’ മണക്കുന്നുവെന്നുമാണ് നിഷാദിന്റെ പരിഹാസം. കൂടാതെ പിന്മാറാനുള്ള ജഗദീഷിന്റെ നിലപാട് സദുദ്ദേശപരമല്ല എന്നും നിഷാദ് കൂട്ടിച്ചേർത്തു.
‘‘അത് ശരി, അണ്ണനങ്ങ് പിൻമാറിയാൽ പോരെ? എന്തിനാണ്; മമ്മൂക്കയുടേയും, ലാലേട്ടന്റെയും സമ്മതം? അവരോട് ചോദിച്ചിട്ടാണോ അണ്ണൻ പത്രിക നൽകിയത്?; ഒരു അക്കാദമിക് ഇന്ററസ്റ്റ് അതു കൊണ്ട് ചോദിച്ചതാ. തെറ്റുണ്ടെങ്കിൽ മാപ്പാക്കണം. ‘അയ്യോ അച്ഛാ പോകല്ലേ’ മണക്കുന്നു. എന്തരോ എന്തൊ.’’ എം.എ. നിഷാദ് കുറിച്ചു.
എന്നാൽ ജഗദീഷിന്റെ അഭിപ്രായത്തെ അഭിനന്ദിച്ച് നടിയും നിർമ്മാതാവുമായ സാന്ദ്ര തോമസും രംഗത്തെത്തിയിരുന്നു. “ജഗദീഷ് സ്വീകരിച്ച നിലപാട് പുരോഗമനപരവും സ്വാഗതാര്‍ഹവുമാണെന്നാണ് സാന്ദ്രയുടെ അഭിപ്രായം”. തന്റെ ഫേസ്ബുക് പേജിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് സാന്ദ്ര അഭിപ്രായം പങ്കുവെച്ചത്.
അമ്മ യുടെ തലപ്പത്തേക്ക് വനിതകളെ പരിഗണിച്ചാൽ പത്രിക പിൻവലിക്കുമെന്നായിരുന്നു ജഗദീഷിന്റെ നിലപാട്. അതിനായി . മോഹൻലാലും, മമ്മൂട്ടിയോടും ജഗദീഷ് സംസാരിച്ചുവെന്നും ഇരുവരും സമ്മതിച്ചാൽ ജഗദീഷ് പത്രിക പിന്‍വലിക്കുമെന്നുമാണ് റിപ്പോർട്ടുകളുണ്ടായിരുന്നത്. തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് ആറ് മത്സരാർത്ഥികളാണുള്ളത്. ജഗദീഷ്, ശ്വേത മേനോൻ, രവീന്ദ്രൻ, ജയൻ ചേർത്തല, അനൂപ് ചന്ദ്രൻ, ദേവൻ എന്നിവരാണ് ആ മത്സരാർത്ഥികൾ. നടൻ ജോയ് മാത്യുവിന്റെ പത്രിക തള്ളിയിരുന്നു. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് അഞ്ച് പേരാണ് മത്സരിക്കുന്നത്. ബാബുരാജ്, കുക്കു പരമേശ്വരന്, ജയന് ചേര്‍ത്തല, അനൂപ് ചന്ദ്രന്, എന്നിവർ മത്സരിക്കും.