മരിച്ചത് കസിനല്ല കുടുംബ സുഹൃത്താണ്, വാർത്തകൾ പങ്കുവെക്കുന്നതിനുമുമ്പ് വസ്തുതകൾ പരിശോധിക്കുക; വിക്രാന്ത് മാസി

','

' ); } ?>

അഹമ്മദാബാദില്‍ അപകടത്തില്‍പെട്ട വിമാനത്തിൻ്റെ സഹ-പൈലറ്റായ ക്ലൈവ് കുന്ദർ, തൻ്റെ കുടുംബ സുഹൃത്തായിരുന്നുവെന്നും ബന്ധുവായിരുന്നില്ലെന്നും വ്യക്തമാക്കി നടന്‍ വിക്രാന്ത് മാസി. വിമാനത്തിലെ കോ പൈലറ്റ് തന്റെ കസിനാണെന്ന സോഷ്യൽ മീഡിയാ പോസ്റ്റിൽ വ്യക്തത വരുത്തിയിരിക്കുകയാണ് നടൻ.

“മാധ്യമങ്ങളിലെയും മറ്റ് സ്ഥലങ്ങളിലെയും പ്രിയ സുഹൃത്തുക്കളെ, നിർഭാഗ്യവശാൽ മരിച്ച ക്ലൈവ് കുന്ദർ എൻ്റെ ബന്ധുവായിരുന്നില്ല. കുന്ദർമാർ ഞങ്ങളുടെ കുടുംബ സുഹൃത്തുക്കളാണ്. ഊഹാപോഹങ്ങൾ ഒഴിവാക്കാനായി അഭ്യർത്ഥിക്കുന്നു.” വിക്രാന്ത് മാസി കുറിച്ചു.

കഴിഞ്ഞ ദിവസമാണ് അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച കോ പൈലറ്റ് ക്ലൈവ് കുന്ദർ ബന്ധുവാണെന്ന് വിക്രാന്ത് മാസി പോസ്റ്റിട്ടത്. ഇത് ആശയക്കുഴപ്പങ്ങൾക്കിടയാക്കിയ സാഹചര്യത്തിലാണ് വിശദീകരണവുമായി താരം രം​ഗത്തെത്തിയത്. ക്ലൈവ് കുന്ദറിൻ്റെ കുടുംബത്തിന് വിക്രാന്ത് അനുശോചനം രേഖപ്പെടുത്തി. ഇത്തരം ദുരന്ത സംഭവങ്ങളിൽ കൃത്യമായ വിവരങ്ങൾ നൽകേണ്ടതിൻ്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. വാർത്തകൾ പങ്കുവെക്കുന്നതിനുമുമ്പ് വസ്തുതകൾ പരിശോധിക്കാൻ അദ്ദേഹം പൊതുജനങ്ങളോടും മാധ്യമങ്ങളോടും അഭ്യർത്ഥിച്ചു.

ലണ്ടനിലെ ഗാറ്റ്വിക് എയർപോർട്ടിലേക്ക് പോവുകയായിരുന്ന എയർ ഇന്ത്യ 171 വിമാനത്തിലെ ഫസ്റ്റ് ഓഫീസറായാണ് ക്ലൈവ് കുന്ദർ സേവനമനുഷ്ഠിച്ചിരുന്നത്. 1,100 മണിക്കൂറിലധികം പറക്കൽ പരിചയമുള്ള അദ്ദേഹം, 8,200 മണിക്കൂർ പറക്കൽ പരിചയമുള്ള ലൈൻ ട്രെയിനിംഗ് ക്യാപ്റ്റനായ സുമീത് സബർവാളിനൊപ്പമായിരുന്നു ഉണ്ടായിരുന്നത്.

സമീപകാല ചരിത്രത്തിലെ ഏറ്റവും മാരകമായ വ്യോമയാന ദുരന്തങ്ങളിലൊന്നാണ് വ്യാഴാഴ്ചയുണ്ടായത്. അപകടത്തിൽ 294 ജീവൻ നഷ്ടപ്പെട്ടെന്നാണ് പുതിയ വിവരം. ലണ്ടനിലേക്ക് പോവുകയായിരുന്ന ബോയിംഗ് 787-8 ഡ്രീംലൈനർ ഉച്ചയ്ക്ക് 1:39 ന് അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് തകർന്നുവീണത്.