വിജയ് സേതുപതിയെ ചവിട്ടുന്നവര്‍ക്ക് 1001 രൂപ പാരിതോഷികം

തമിഴ് താരം വിജയ് സേതുപതിയെ ആക്രമിക്കുന്നവര്‍ക്കു പാരിതോഷികം പ്രഖ്യാപിച്ച് ഹിന്ദു മക്കള്‍ കക്ഷി. നടനെ ചവിട്ടുന്നവര്‍ക്ക് ഓരോ ചവിട്ടിനും 1001 രൂപ വീതം സമ്മാനം നല്‍കുമെന്നാണ് സംഘടനയുടെ വാഗ്ദാനം. സ്വാതന്ത്ര്യ സമര സേനാനി ദൈവതിരു പശുപണ്‍ മുത്തുരാമലിംഗ തേവരെ നടന്‍ അപമാനിച്ചു എന്നാരോപിച്ചാണ് സംഘടനയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ആഹ്വാനം.

തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയില്‍ നടന്ന തേവര്‍ അയ്യ അനുസ്മരണ ചടങ്ങിലേക്ക് വിജയ് സേതുപതിയെ ക്ഷണിച്ചിരുന്നെന്നും എന്നാല്‍ പങ്കെടുക്കാനാകില്ലെന്ന് വിജയ് സേതുപതി പറഞ്ഞെന്നുമാണ് ആരോപണം. തേവര്‍ അയ്യ എന്നാല്‍ കാള്‍ മാര്‍ക്‌സോ ലെനിനോ ഒന്നും അല്ലല്ലോ എന്നായിരുന്നു നടന്റെ പ്രതികരണമെന്നും ഹിന്ദു മക്കള്‍ കക്ഷി പറയുന്നു. ഈ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചാണ് വിവാദ പ്രസ്താവന.

കഴിഞ്ഞ ദിവസം ബെംഗളൂരു വിമാനത്താവളത്തില്‍ വച്ച് താരത്തിന് നേര ആക്രമണശ്രമം നടന്നിരുന്നു.അത് മലയാളിയാണെന്നും ആയാളെ അറസ്റ്റ് ചെയ്‌തെന്നുമുളള വാര്‍ത്തകളും വന്നിരുന്നു.കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരമാണ് വിജയ് സേതുപതിയും സഹായിയും സംഘവും ചെന്നൈയില്‍നിന്ന് ബെംഗളൂരു വിമാനത്താവളത്തില്‍ വന്നിറങ്ങിയത്. അന്തരിച്ച കന്നഡ നടന്‍ പുനീത് രാജ്കുമാറിന്റെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്താന്‍ വന്നതായിരുന്നു സംഘം.

നടനും സംഘവും വിമാനത്താവളത്തില്‍ വന്നിറങ്ങിയ ഉടന്‍തന്നെ സെല്‍ഫി എടുക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചു കൊണ്ട് ജോണ്‍സണ്‍ അടുത്തേക്ക് ചെന്നു. എന്നാല്‍ ഇയാള്‍ മദ്യപിച്ചിരുന്നു എന്നാണ് പറയപ്പെടുന്നത്. അതിനാല്‍ ഇപ്പോള്‍ സെല്‍ഫി എടുക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞ് നടന്റെ സഹായി ഇയാളെ മാറ്റിനിര്‍ത്തി.തുടര്‍ന്ന് ഇയാള്‍ പ്രകോപിതനായി നടനും സംഘത്തിനും പിന്നാലെ വരികയും ആക്രമിക്കുകയുമായിരുന്നു. ജോണ്‍സണ്‍ നടന്റെ സഹായിയെ പിന്നില്‍നിന്ന് ചവിട്ടിയതിന്റെ ദൃശ്യങ്ങളാണ് പിന്നീട് സാമൂഹികമാധ്യമങ്ങളില്‍ വൈറലായത്.സംഭവം നടന്നതിന് പിന്നാലെ ജോണ്‍സണ്‍ വിജയ് സേതുപതിയോടും സംഘത്തോടും മാപ്പ് പറഞ്ഞിരുന്നു. തുടര്‍ന്ന് പ്രശ്‌നം അവിടെവെച്ചു തന്നെ പരിഹരിക്കപ്പെടുകയും ചെയ്‌തെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ ബെംഗളൂരു പോലീസ് സ്വമേധയാ കേസ് എടുക്കുകയായിരുന്നു