പേരറിവാളന്റെ മോചനം ആവശ്യപ്പെട്ട് തമിഴ് സിനിമാലോകം

രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം തടവ് അനുഭവിക്കുന്ന പേരറിവാളന്‍ ഉള്‍പ്പടെയുള്ളവരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് തമിഴ് സിനിമാലോകം. ഈ ആവശ്യമുന്നയിച്ച് നടന്‍ വിജയ് സേതുപതി ഗവര്‍ണര്‍ക്ക് കത്തയച്ചു. വിഷയത്തില്‍ ഗവര്‍ണര്‍ക്ക് അന്തിമ തീരുമാനമെടുക്കാമെന്നും അന്വേഷണ ഏജന്‍സിയുടെ അന്തിമ റിപ്പോര്‍ട്ടിനായി കാത്തിരിക്കേണ്ടതില്ലെന്നും സുപ്രീംകോടതി കഴിഞ്ഞ വര്‍ഷം അറിയിച്ചത് കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. കുറ്റം ചെയ്യാതെ 30 വര്‍ഷമായി ജയിലില്‍ കഴിയുന്ന പേരറിവാളനെ മോചിപ്പിക്കണമെന്ന് കഴിഞ്ഞ ദിവസം സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജും ആവശ്യപ്പെട്ടിരുന്നു. പേരറിവാളനെ വിട്ടയക്കണമെന്ന് സംവിധായകരായ ഭാരതിരാജ, വെട്രിമാരന്‍, പാ രഞ്ജിത്, പൊന്‍വണ്ണന്‍, മിഷ്‌കിന്‍, നടന്മാരായ സത്യരാജ്, പ്രകാശ് രാജ്, പേരറിവാളന്റെ അമ്മ അര്‍പുതഅമ്മാള്‍ തുടങ്ങിയവര്‍ പങ്കെടുത്ത ഓണ്‍ലൈന്‍ യോഗവും ആവശ്യപ്പെട്ടു.

പേരറിവാളന്റെ ജയില്‍ മോചനത്തിന് തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനമായി 2 വര്‍ഷം കഴിഞ്ഞിട്ടും ഇതുവരെ നടപടിയുണ്ടാകാത്തതില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. അതൃപ്തി പ്രകടിപ്പിച്ച് സുപ്രീംകോടതി രംഗത്തെത്തുകയും ചെയ്തിരുന്നു. കോടതി ഉത്തരവ് മാനിച്ച്, പേരറിവാളന്‍ ഉള്‍പ്പടെയുള്ളവരെ മോചിപ്പിക്കാനുള്ള നടപടിയുണ്ടാകണമെന്ന് വിജയ് സേതുപതി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു.