അന്‍പതാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഗോവയിലെ പനാജിയില്‍ തുടക്കം. നവംബര്‍ 28 വരെ 76 രാജ്യങ്ങളില്‍നിന്നായി ഇരുനൂറിലധികം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. 9000ലധികം പേര്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2004മുതല്‍ മേളയുടെ സ്ഥിരംവേദിയാണ് ഗോവ.
വൈകീട്ട് ഡോ. ശ്യാമപ്രസാദ് മുഖര്‍ജി സ്‌റ്റേഡിയത്തില്‍ ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ മേള ഉദ്ഘാടനംചെയ്യും. ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത് നടന്‍ രജനീകാന്തിനെ ഐക്കണ്‍ ഓഫ് ഗോള്‍ഡന്‍ ജൂബിലി പുരസ്‌കാരം നല്‍കി ആദരിക്കും. ഗോരന്‍ പാസ്‌കലേവിക് സംവിധാനംചെയ്ത ‘ഡെസ്‌പൈറ്റ് ഫോഗ്’ ആണ് മേളയുടെ ഉദ്ഘാടനചിത്രം. മൊഹ്‌സിന്‍ മക്മല്‍ബഫ് ഒരുക്കിയ ‘മാര്‍ഗി ആന്‍ഡ് ഹെര്‍ മദറാ’ണ് സമാപന ചിത്രം.
ഇന്ത്യന്‍ പനോരമയില്‍ 41 ചിത്രങ്ങളാണ് ഇത്തവണ ജൂറി തിരഞ്ഞെടുത്തിട്ടുള്ളത്. 26 എണ്ണം ഫീച്ചര്‍ വിഭാഗത്തിലും 15 എണ്ണം നോണ്‍ ഫീച്ചര്‍ വിഭാഗത്തിലും. പ്രിയദര്‍ശനാണ് ഫീച്ചര്‍ വിഭാഗം ജൂറി ചെയര്‍മാന്‍. അഭിഷേക് ഷാ സംവിധാനംചെയ്ത ഗുജറാത്തി ചിത്രം ‘ഹെല്ലരോ’ ആണ് ഫീച്ചര്‍ വിഭാഗം ഓപ്പണിങ് സിനിമ. മലയാളത്തില്‍നിന്ന് മനു അശോകന്റെ ‘ഉയരെ’, ടി.കെ. രാജീവ് കുമാറിന്റെ ‘കോളാമ്പി’ എന്നിവയുമുണ്ട്.
രാജേന്ദ്ര ജംഗ്ലി ആണ് നോണ്‍ ഫീച്ചര്‍ വിഭാഗം ജൂറി ചെയര്‍മാന്‍. ജയരാജിന്റെ ‘ശബ്ദിക്കുന്ന കലപ്പ’, നൊവിന്‍ വാസുദേവിന്റെ ‘ഇരവിലും പകലിലും ഒടിയന്‍’ എന്നീ രണ്ടുചിത്രങ്ങള്‍ ഈ വിഭാഗത്തിലും ഇടംനേടി. സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി വലിയ ആഘോഷങ്ങളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. മേളയില്‍ വ്യത്യസ്തവിഭാഗങ്ങളില്‍ മാറ്റുരയ്ക്കുന്നത് 50 വനിതാ സംവിധായകരുടെ സിനിമകളാണ്. അന്താരാഷ്ട്രതലത്തില്‍ അംഗീകാരങ്ങള്‍ നേടിയ മികച്ച 50 ചിത്രങ്ങളാണ് വനിതാ സംവിധായകരുടേതായി പ്രദര്‍ശിപ്പിക്കുക.