55 ആമത് സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാര പ്രഖ്യാപനം ഒക്ടോബർ 31ന്; ഭ്രമയുഗവും, ഫെമിനിച്ചി ഫാത്തിമയുമടക്കം അന്തിമ പട്ടികയിൽ

','

' ); } ?>

55 ആമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ ഈ മാസം 31ന് പ്രഖ്യാപിക്കും. പ്രാഥമിക ജൂറിയുടെ പരിഗണനയിൽ വന്ന 36 സിനിമകളുടെ അവസാന ഘട്ട സ്ക്രീനിംഗ് അവസാനിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ ഭ്രമയുഗം, ഫെമിനിച്ചി ഫാത്തിമ, അംഅ, വിക്ടോറിയ തുടങ്ങിയ ചിത്രങ്ങളും മികച്ച ചിത്ര പുരസ്കാരത്തിനായി പരിഗണിക്കുന്ന ചിത്രങ്ങളുടെ അവസാന പട്ടികയിലുണ്ട്. 128 സിനിമകളാണ് ഇത്തവണ അവാർഡ് കമ്മിറ്റിക്ക് മുന്നിൽ എത്തിയത്. രണ്ട് കമ്മിറ്റികളാണ് ആദ്യഘട്ടത്തിൽ സിനിമകൾ തിരഞ്ഞെടുത്തത്.

2024 ലെ മികച്ച ചിത്രങ്ങൾക്ക് ഉള്ള അവാർഡാണ് പ്രഖ്യാപിക്കാനുള്ളത്. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പെരുമാറ്റച്ചട്ടം നിലവിൽ വന്നാൽ അവാർഡ് പ്രഖ്യാപനം വൈകും. ബറോസിലൂടെ മോഹൻലാൽ നവാഗത സംവിധായകനുള്ള സാധ്യത ഏറെയാണ്. ബറോസ്, മോഹൻലാൽ – ലിജോ ജോസ് പെല്ലിശേരി ചിത്രം മലാക്കോട്ടെ വാലിബൻ തുടങ്ങിയ ചിത്രങ്ങളും അവസാന റൗണ്ടിൽ എത്തിയിട്ടുണ്ട്.

ചലച്ചിത്ര നയരൂപീകരണത്തിനായി സംസ്ഥാന സർക്കാർ സിനിമാ കോൺക്ലേവ് സംഘടിപ്പിച്ചതിനാൽ ഇത്തവണ സംസ്ഥാന അവാർഡ് പ്രഖ്യാപനം വൈകുകയായിരുന്നു. മികച്ച സിനിമ, മികച്ച നടൻ, നടി, ജനപ്രിയ ചിത്രം എന്നിവയിൽ കടുത്ത മത്സരമാണ് നടക്കുന്നത്. മെയിൻസ്ട്രീം താരങ്ങളല്ലാത്തവരിലേക്കും പുരസ്കാരങ്ങൾ പോകാനുള്ള സാധ്യതയും ഈതവണയുണ്ട്. അജയന്റെ രണ്ടാം മോഷണം (ARM), ഗുരുവായൂർ അമ്പലനടയിൽ, പ്രേമലും, വർഷങ്ങൾക്കുശേഷം, സൂക്ഷ്മദർശിനി, മാർക്കോ, ഭ്രമയുഗം, ആവേശം, കിഷ്കിൻധാകാണ്ഡം എന്നിവയാണ് ജനപ്രിയ ചിത്രങ്ങളുടെ പട്ടികയിൽ അവസാന റൗണ്ടിൽ ഉള്ളത്.

രഞ്ജന്‍ പ്രമോദ്, ജിബു ജേക്കബ് ഉള്‍പ്പെടുന്ന ജൂറിയാണ് 128 സിനിമകള്‍ കണ്ടത്. ജൂറി ചെയര്‍മാന്‍ പ്രകാശ് രാജ് ഉള്‍പ്പെടുന്ന അന്തിമ ജൂറിയാണ് ചുരുക്കപ്പട്ടികയിലുള്ള 38 സിനിമകളില്‍ നിന്ന് മികച്ച ചിത്രവും മികച്ച സംവിധായകനേയും മറ്റും തിരഞ്ഞെടുക്കുന്നത്. ഡബ്ബിംഗ് ആർടിസ്റ്റ് ഭാഗ്യലക്ഷ്മി, ഗായിക ഗായത്രി അശോകൻ, സൗണ്ട് ഡിസൈനർ നിതിൻ ലൂക്കോസ്, തിരക്കഥാകൃത്തും എഴുത്തുകാരനുമായ സന്തോഷ് ഏച്ചിക്കാനം മുതലായവരും അന്തിമ ജഡ്‌ജിംഗ് പാനലിൽ ഉണ്ട്. ചലച്ചിത്ര നിരൂപകൻ എം.സി. രാജ നാരായണൻ, നിർമ്മാതാവ് വി.സി. അഭിലാഷ്, കവിയും ഗാനരചയിതാവുമായ വിജയരാജമല്ലിക, ഛായാഗ്രാഹകൻ സുബാൽ കെ.ആർ., നിർമ്മാതാവ് രാജേഷ് കെ, എഴുത്തുകാരനും ഗാനരചയിതാവുമായ ഷംഷാദ് ഹുസൈൻ എന്നിവരാണ് പ്രാഥമിക ജഡ്‌ജിംഗ് പാനലിലെ മറ്റ് അംഗങ്ങൾ.