രാജ്യാന്തര ചലച്ചിത്രമേളയില്‍ സുവര്‍ണ ചകോരം ജാപ്പനീസ് ചിത്രത്തിന്, മലയാളത്തിനും അഭിമാന നേട്ടം

24ാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ സുവര്‍ണ ചകോരം ജാപ്പനീസ് സംവിധായകന്‍ ജോ ഒഡഗിരിയുടെ ‘ദേ സെ നതിങ് സ്‌റ്റേയ്‌സ് ദി സെയിം’ എന്ന ചിത്രം കരസ്ഥമാക്കി. മികച്ച ചിത്രത്തിനുള്ള രജത ചകോരം ഗ്വാട്ടിമാലയില്‍ നിന്നുള്ള സീസര്‍ ഡയസിന്റെ ‘അവര്‍ മദര്‍സ്’ കരസ്ഥമാക്കി. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കെട്ട് പ്രത്യേക പരാമര്‍ശത്തിന് അര്‍ഹമായി.

മികച്ച നവാഗത സംവിധായകന്റെ ചിത്രത്തിനുള്ള കെ.ആര്‍ മോഹനന്‍ എഫ്.എഫ്.എസ്.ഐ പുരസ്‌ക്കാരം ഫാഹിം ഇര്‍ഷാദിന്റെ ‘ആനി മാനി’ കരസ്ഥമാക്കി. ഏഷ്യ പെസഫിക് പ്രദേശത്തു നിന്നുള്ള മികച്ച ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌ക്കാരവും ഫാഹിം ഇര്‍ഷാദിന്റെ ‘ആനി മാനി’ നേടി. വിവിധ രാജ്യാന്തര മേളകളില്‍ ശ്രദ്ധ നേടിയ ഇന്ദ്രന്‍സ് നായകനായ ഡോ. ബിജുവിന്റെ വെയില്‍ മരങ്ങള്‍ എന്ന ചിത്രത്തിനാണ് മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌ക്കാരം. നെറ്റ്പാക്ക് വിഭാഗത്തില്‍ മധു സി.നാരായണന്റെ കുമ്പളങ്ങി നൈറ്റ്‌സ് പ്രത്യേക പരാമര്‍ശം നേടി.

മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസി പുരസ്‌ക്കാരം സന്തോഷ് മണ്ടൂരിന്റെ ‘പനി’ കരസ്ഥമാക്കി. മികച്ച വിദേശ ചിത്രത്തിനുള്ള ഫിപ്രസി പുരസ്‌ക്കാരം ബോറിസ് ലോകജേനെയുടെ കാമില്‍ എന്ന ചിത്രം കരസ്ഥമാക്കി.