
ഒരു നടനെയും മറ്റൊരു നടനെക്കൊണ്ട് പറഞ്ഞ് തെറ്റിക്കാനൊന്നും കഴിയില്ലെന്ന് വ്യക്തമാക്കി നടനും പ്രൊഡ്യൂസറുമായ ബാദുഷ. ഉണ്ണിമുകുന്ദനും മാനേജർ വിപിനും തമ്മിലുള്ള പ്രശനത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബിസ്സിനസ്സുകാർക്കിടയിൽ അങ്ങനെയൊക്കെ സംഭവിക്കുന്നത് സ്വാഭാവികമാണെന്നും പ്രൊഫഷണലായിട്ടുള്ള ആളുകൾക്കിടയിൽ അത് അസ്വഭാവികതയാണെന്നും അദ്ദേഹം പറഞ്ഞു. സെല്ലുലോയ്ഡ് എന്ന ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു നടനെയും മറ്റൊരു നടനെയും തെറ്റിക്കാനൊന്നും ആർക്കും കഴിയില്ല. അങ്ങനെയൊക്കെ നടക്കുമോ എന്ന ചിന്തിച്ചാൽ തന്നെ മനസ്സിലാകും.
അതൊക്കെ വെറുതെ പറയുന്നതാണ്. ഒരോ കാര്യങ്ങളായി അവർ എടുത്തിടുന്നതാണ്. ടൊവിനോയും ഉണ്ണിമുകുന്ദനും തമ്മിൽ എന്തെങ്കിലും ബിസ്സിനെസ്സ് ബന്ധമുണ്ടെങ്കിൽ ചിലപ്പോൾ തെറ്റിക്കാൻ കഴിയും. പക്ഷെ ഇവർ രണ്ടു പേരും പ്രൊഫഷണൽ ആയിട്ടുള്ള ആളുകളാണ്. സ്റ്റാർഡം ഉള്ള ആളുകളാണ്. അപ്പോൾ അത്തരമൊരു കാര്യത്തിന് പ്രസക്തിയില്ല. ഞാൻ മാനേജർ പദവി അംഗീകരിക്കാത്ത ഒരാളാണ്. എല്ലാ കാര്യങ്ങളും നേരിട്ട് ഇടപെടുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്ന ഒരാൾ. അത് അങ്ങനെ ആവണം എന്ന് തന്നെയാണ് എന്റെ നിലപാടും. ബാദുഷ പറഞ്ഞു.
മാത്രവുമല്ല ഉണ്ണിമുകുന്ദനും മാനേജർ വിപിനും തമ്മിലുള്ള പ്രശനം ‘നരിവേട്ട’ സിനിമയുടെ മാർക്കറ്റിങ് തന്ത്രമല്ലെന്നും, പ്രശ്നത്തിന് ‘നരിവേട്ട’ എന്ന ചിത്രവുമായി യാതൊരു ബന്ധവുമില്ല , വിപിൻ കുമാർ എന്ന പരാതിക്കാരൻ ചിത്രത്തിന്റ പേര് പരാമർശിച്ചത് കൊണ്ട് മാത്രം സിനിമ ഈ പ്രശ്നത്തിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടതാണെന്നും ബാദുഷ കൂട്ടി ചേർത്തു.
കഴിഞ്ഞ ദിവസം മാനേജർ വിപിൻ കുമാർ പരാതി നൽകിയതിന് പിന്നാലെ ഉണ്ണി മുകുന്ദനെതിരെ പൊലീസ് കേസെടുത്തിരുന്നു . വിപിൻ കുമാറിന്‍റെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് കേസെടുത്തത്. ഉണ്ണിമുകുന്ദൻ മര്‍ദ്ദിച്ചുവെന്നാണ് മുൻ മാനേജർ പൊലീസില്‍ പരാതി നല്‍കിയത്. താന്‍ താമസിക്കുന്ന ഫ്ലാറ്റില്‍ നിന്നും പാര്‍ക്കിംഗ് ഏരിയയിലേക്ക് വിളിച്ചുവരുത്തിയാണ് മര്‍ദ്ദിച്ചത് എന്നാണ് വിപിന്‍ പറയുന്നത്. തന്‍റെ ഗ്ലാസ് ചവുട്ടിപ്പൊട്ടിക്കുകയും ചെയ്തു എന്നാണ് വിപിന്‍ പറയുന്നത്. ആറുവര്‍ഷമായി ഉണ്ണിക്കൊപ്പം ജോലി ചെയ്യുന്നയാളാണ് ഞാന്‍.
പല കളിയാക്കലുകളും കേട്ടാണ് നിന്നത്. അടുത്തകാലത്ത് പുള്ളിക്ക് പല ഫസ്ട്രേഷനും കാര്യങ്ങളും ഉണ്ട്. ഇതെല്ലാം കുടെയുള്ളവരോടാണ് തീര്‍ക്കുന്നത്” വിപിന്‍ പറഞ്ഞു. 18 കൊല്ലമായി ഈ സിനിമ രംഗത്തുണ്ട്. സിനിമയെ അഭിനന്ദിച്ച് ഞാന്‍ പോസ്റ്റിട്ടു. അത് ഉണ്ണിക്ക് ഇഷ്ടപ്പെട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
നിരവധി താരങ്ങളാണ് ഉണ്ണിമുകുന്ദനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്. പരാതിയിൽ പറയുന്നത് മുഴുവൻ സത്യമല്ലെന്ന് പറഞ്ഞ് നടൻ ഉണ്ണിമുകുന്ദനും രംഗത്തെത്തിയിരുന്നു. താൻ കണ്ണട ഊരിമാറ്റി പൊട്ടിച്ചു എന്നത് സത്യമാണ് എന്നാൽ ദേഹോപദ്രവം ഏൽപ്പിച്ചിട്ടില്ല എന്നും, വിപിൻ ഇപ്പോൾ സ്വന്തം തെറ്റുകൾ മറച്ചുവയ്ക്കാനുളള തത്രപ്പാടിലാണെന്നും ഉണ്ണിമുകുന്ദൻ പറഞ്ഞു. കൂടാതെ നരിവേട്ടക്കെതിരെ താൻ പറഞ്ഞുവെന്നത് തന്നെയും ടൊവിനോയെയും തെറ്റിക്കാനുള്ള പ്രൊപ്പഗാണ്ടയാണ്. ടൊവിനോയോട് സംസാരിച്ചെന്നും അദ്ദേഹത്തിന് കാര്യങ്ങളെല്ലാം മനസിലായിട്ടുണ്ടെ’ന്നും ഉണ്ണി മുകുന്ദൻ കൂട്ടിച്ചേർത്തു. മനോരമ ഓൺലൈനിലൂടെയായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.