സിനിമയിലൂടെ ചരിത്രത്തെ വളച്ചൊടിച്ചു : എമ്പുരാനെതിരെ ഗുരുതര ആരോപണങ്ങളുമായി നടൻ വിവേക് ഗോപൻ

','

' ); } ?>

 

എമ്പുരാൻ സിനിമയ്‌ക്കെതിരെ ഓരോ മണിക്കൂറുകളിലും വിവാദങ്ങളും വിമർശനങ്ങളും കൂടി വരികയാണ്. സിനിമയിലെ ഇരുപതിനാലോളം ഭാഗങ്ങൾ നീക്കം ചെയ്ത് കളഞ്ഞിട്ടും, ചിത്രത്തിലെ നായകൻ മോഹൻലാൽ സോഷ്യൽ മീഡിയയിലൂടെ ഖേദ പ്രകടനം നടത്തിയിട്ടും സിനിമയുടെ സംവിധായകൻ പൃഥ്വിരാജിനും വളരെ വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് നടക്കുന്നത്. ഇപ്പോഴിതാ സിനിമയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നടൻ വിവേക് ഗോപനും രംഗത്തെത്തിയിരിക്കുകയാണ്.

ഭാരതത്തെ ഭരിക്കുന്നവർ തേജോവധം ചെയ്യുകയും ശാന്തമായി നിലനിന്നു പോകുന്ന ഈ രാഷ്ട്രത്തിന്റെ മാനസികാവസ്ഥയെ അസ്ഥിരപ്പെടുത്താനുമാണ് സിനിമ ശ്രമിച്ചതെന്നും, സിനിമയിലൂടെ ചരിത്രം വളച്ചൊടിച്ചതെന്ന് ആരെങ്കിലും സ്വാഭാവികമായും സംശയിച്ചാൽ കുറ്റം പറയാൻ ആകില്ലെന്നും വിവേക് ഗോപൻ പറഞ്ഞു. മോഹൻലാൽ എന്ന വ്യക്തിത്വം ഇന്ത്യൻ പൗരൻ എന്ന നിലയിൽ പ്രകടിപ്പിച്ച ഖേദപ്രകടനം സത്യത്തിൽ ആദ്യം ചെയ്യേണ്ടിയിരുന്നത് പൃഥ്വിരാജ് ആയിരുന്നുവെന്നും നടൻ വ്യക്തമാക്കി.

താൻ ആദ്യദിനം തന്നെ ഒരു റിവ്യുവിന്റെയും പിൻബലം ഇല്ലാതെ തന്നെ എമ്പുരാൻ കണ്ടു. ‘‘സിനിമയെ സിനിമയായി കാണണം, ഇത് ആവിഷ്കാര സ്വാതന്ത്ര്യം ആണ്’’. പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രത്തിന്റെ ഉള്ളടക്കം ചർച്ചയാകുമ്പോൾ കേൾക്കുന്ന വാക്യമാണിത്. അതെ സിനിമയെ സിനിമയായി കാണണം. പക്ഷേ, സാങ്കൽപ്പിക കഥകൾ സിനിമയായി വരും പോലെയല്ല ചരിത്ര സംഭവങ്ങൾ വെള്ളിത്തിരയിലേക്ക് എത്തുമ്പോൾ. സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ഭഗത് സിങ് പങ്കെടുത്തിട്ടില്ല എന്ന് വരുത്തി തീർക്കുന്ന സിനിമയുമായി ആരെങ്കിലും വന്നാൽ സാമാന്യബോധമുള്ള ജനതയ്ക്ക് അത് അംഗീകരിക്കാൻ കഴിയില്ല. അതുപോലെ ഗോദ്ര ഇല്ലെങ്കിൽ ഗുജറാത്ത് ഇല്ല എന്നതും വസ്തുതയാണ്. അല്ലെങ്കിൽ ഗോദ്ര സംഭവവും ഗുജറാത്ത് കലാപവും ഒന്നുപോലെ കാണിക്കാൻ മതേതര ജനാധിപത്യ ബോധമുള്ളവർ എന്ന് അവകാശപ്പെടുന്ന പൃഥ്വിരാജ് അടക്കമുള്ളവർ തയാറാകേണ്ടതല്ലേ? ഗോദ്രയെ മറന്ന് ഗുജറാത്ത് മാത്രം കാണിക്കുന്നത് അത് അത്ര നിഷ്കളങ്കമാണെന്നും ഈ ചരിത്രം അറിയാത്ത ആളാണ് പൃഥ്വിരാജ് എന്നും പറയാൻ കഴിയില്ല. ഈ സിനിമയിലെ വില്ലൻ കഥാപാത്രത്തിന് ബജ്രംഗി എന്ന പേര് നൽകിയതും യാദൃച്ഛികം അല്ല എന്നും വിവേക് അഭിപ്രായപ്പെട്ടു.

ടിപി 51 എന്ന സിനിമ എടുത്ത സംവിധായകന് പാതിരാത്രിയിൽ പിഞ്ചുകുഞ്ഞുങ്ങളുമായി താൻ താമസിച്ച വീട് വിട്ട് കണ്ണൂരിൽ നിന്ന് മാറി താമസിക്കേണ്ടി വന്നതുപോലെ പൃഥ്വിരാജിന് ഉണ്ടായിട്ടില്ല, ലെഫ്റ്റ് ആൻഡ് റൈറ്റ്’ സിനിമ പ്രദർശിപ്പിച്ചപ്പോൾ തിയറ്റർ കത്തിക്കാൻ ചിലർ ചെന്ന പോലെ ആരും ഇവിടെ തയാറായില്ല, കേരള സ്റ്റോറി’ പ്രദർശന സമയത്ത് കാട്ടിയ ഗുണ്ടായിസം പോലെ ഒരു കാര്യത്തിനും ആരും മുതിർന്നില്ല.
ചുരുക്കത്തിൽ പറഞ്ഞാൽ ചിലർ ആഗ്രഹിച്ച പോലെ ഇവിടെ കലാപം ഉണ്ടായില്ല എന്നിങ്ങനെയുള്ള വാദങ്ങളും വിവേക് ഉന്നയിക്കുകയുണ്ടായി.
തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് താരം പ്രതികരണം വ്യക്തമാക്കിയത്.