
വിജയ് ബാബു മാനസികരോഗിയാണെന്നും തിരഞ്ഞെടുപ്പിൽ പ്രതീക്ഷയുണ്ടെന്നും വ്യക്തമാക്കി നടിയും നിർമ്മാതാവുമായ സാന്ദ്ര തോമസ്. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പിന് എത്തിയപ്പോൾ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു താരം. സാന്ദ്രയുടെ ഹർജി തള്ളിയതിന് പിന്നാലെ രൂക്ഷഭാഷയിൽ പരിഹാസവുമായി വിജയ് ബാബു രംഗത്തെത്തിയിരുന്നു. പിന്നാലെ സമൂഹമാധ്യമത്തിലൂടെ സാന്ദ്ര മറുപടി നൽകുകയും ചെയ്തു. അതിനെ കുറിച്ചുളള ചോദ്യങ്ങൾക്കാണ് സാന്ദ്ര മറുപടി നൽകിയത്.
“വിജയ് ബാബു മറുപടി അർഹിക്കുന്നില്ല. അയാൾ അവസരം മുതലാക്കിയതാണ്. ഒരു അസുഖമുള്ളയാളുടെ പ്രശ്നമായി മാത്രം അതിനെ കണ്ട് തള്ളിക്കളയുകയാണ് നല്ലതെന്ന് തോന്നുന്നു. വിജയ് ബാബുവിനുള്ള മറുപടി ഫെയ്സ്ബുക്കിലൂടെതന്നെ കൊടുത്തതാണ്. തിരഞ്ഞെടുപ്പിൽ പ്രതീക്ഷയുണ്ട്. പത്തിരുപത്തഞ്ച് വർഷമായി ഭരിക്കുന്ന പാനലാണ്. ആ പാനൽ തകരുന്ന കാഴ്ച ഇന്ന് എല്ലാവരും കാണും”. സാന്ദ്ര തോമസ് പറഞ്ഞു.
“ഞാൻ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിക്കുന്നുണ്ട്. മുൻവർഷങ്ങളിലൊന്നും ഇല്ലാത്തതുപോലെ ഒരുപാടുപേർ എന്നെപ്പോലെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിക്കുന്നുണ്ട്. അവർക്കൊക്കെ മലയാളം ചലച്ചിത്ര മേഖലയ്ക്കുതന്നെ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയും. സാന്ദ്ര തോമസ് കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം സാന്ദ്രയ്ക്ക് താക്കീത് നല്‍കിയുള്ള ഒരു കുറിപ്പ് വിജയ് ബാബു ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരുന്നു. നന്ദി സാന്ദ്ര, എനിക്ക് മൃഗങ്ങളെ ഇഷ്ടമാണ്. അവര്‍ മനുഷ്യരെക്കാള്‍ വിശ്വസ്തരാണെന്ന വാക്കുകളോടാണ് ഈ കുറിപ്പ് അവസാനിപ്പിച്ചത്. ഇതിനോടുള്ള പ്രതികരണമായാണ് സാന്ദ്ര തോമസിന്റെ ഇന്നത്തെ കുറിപ്പ്. വിജയ് ബാബുവിന് പട്ടിയെ വിശ്വസിക്കാമെന്നും എന്നാല്‍, പട്ടി വിജയ് ബാബുവിനെ വിശ്വസിക്കുമോയെന്നതിലേയുള്ളൂ പേടിയെന്നാണ് സാന്ദ്ര ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.
എന്നാല്‍, സാന്ദ്രയുടെ പോസ്റ്റിന് തൊട്ടുപിന്നാലെ തന്നെ വിജയ് ബാബുവിന്റെ പ്രതികരണവും എത്തി. പങ്കാളിത്തം അവസാനിച്ചപ്പോള്‍ ഞാന്‍ നിനക്ക് പകരം ഒരാളെ ദത്തെടുത്തു. അതെ സാന്ദ്ര നീ പറഞ്ഞത് ശരിയാണ്. അത് നിന്നേക്കാള്‍ വിശ്വാസ്യതയുള്ളതാണ് എന്നായിരുന്നു ഒരു നായയുടെ ചിത്രം പങ്കുവെച്ച് വിജയ് ബാബു ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. സാന്ദ്രയുടെ പട്ടി ഷോയ്ക്ക് ഉത്തരം പറയാന്‍ സമയമില്ലെന്നും വിജയ് പോസ്റ്റില്‍ പറഞ്ഞിരുന്നു.