
സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന അച്ഛൻ സായികുമാറിനൊപ്പമുള്ള ചിത്രത്തിനെതിരെ പ്രതികരിച്ച് നടിയും മകളുമായ വൈഷ്ണവി. അച്ഛനോടുള്ള സ്‌നേഹം ഇങ്ങനെ എഐ ചിത്രത്തിലൂടെ കാണിക്കേണ്ട കാര്യമില്ലെന്ന് വൈഷ്ണവി പറഞ്ഞു. കൂടാതെ അച്ഛനും അമ്മയും എന്റെ കുടുംബവും നിങ്ങള്‍ക്ക് എഴുതി രസിക്കാനോ ജഡ്ജ് ചെയ്യാനോ ഉള്ളതല്ലെന്നും താരം പറഞ്ഞു. തന്റെ സമൂഹമാധ്യമ പേജിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
”നമസ്‌കാരം, ഞാന്‍ വൈഷ്ണവി സായ്കുമാര്‍. എന്റെ ഫാന്‍ പേജ് സൃഷ്ടിച്ച ഒരു എഐ ഇമേജിന്റെ പേരില്‍ കുറച്ച് ദിവസമായ് എന്റെ കുടുംബത്തെക്കുറിച്ചും എന്റെ അച്ഛനേയും അമ്മയേയും കറിച്ചും എന്നേയും എന്റെ ജീവിതത്തെക്കുറിച്ചും പല പോസ്റ്റുകളും കാണുന്നു. എന്റെ അച്ഛനും അമ്മയും എന്റെ കുടുംബവും നിങ്ങള്‍ക്ക് എഴുതി രസിക്കാനോ ജഡ്ജ് ചെയ്യാനോ ഉള്ളതല്ല”, വൈഷ്ണവി പറഞ്ഞു.
”എന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ അല്ല ഈ പറയുന്ന എഐ ഇമേജ് പോസ്റ്റ് ചെയ്തിട്ടുള്ളത്. ദയവ് ചെയ്ത് എന്റെ പേഴ്‌സണല്‍ ലൈഫ് വിഷയങ്ങള്‍ പബ്ലിക്കിലേക്ക് വലിച്ചിഴയ്ക്കരുത്. എന്റെ അച്ഛന് എന്റെ മനസില്‍ ഉള്ള സ്ഥാനം ഇങ്ങനെ എഐ ഇമേജിലൂടെ തെളിയിക്കേണ്ട കാര്യം എനിക്ക് ഇല്ല. ദയവ് ചെയ്ത് ഞങ്ങളെ വെറുതെ വിടുക”, വൈഷ്ണവി കൂട്ടിച്ചേർത്തു.
അച്ഛന്‍ സായ്കുമാറിനൊപ്പമുള്ള വൈഷ്ണവിയുടെ ചിത്രമാണ് വൈറലായത്. ഐഐയുടെ സഹായത്തോടെ വൈഷ്ണവിയുടെ തോളില്‍ കൈ വച്ചിരിക്കുന്ന സായ്കുമാറിനെ സൃഷ്ടിച്ചിരിക്കുന്നതാണ് ചിത്രം. അപൂര്‍ണമായൊരു സ്വപ്‌നം എന്ന ക്യാപ്ഷനോടെയാണ് ചിത്രം പ്രചരിക്കപ്പെട്ടത്. അച്ഛന്‍ സായ്കുമാറിന്റെ പാതയിലൂടെയാണ് വൈഷ്ണവിയും ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. അച്ഛന്‍ വില്ലന്‍ വേഷങ്ങളിലൂടെ സിനിമയില്‍ കയ്യടി നേടിയപ്പോള്‍ സീരിയലിലെ വില്ലത്തിയായാണ് വൈഷ്ണവി താരമായത്. കൈയ്യെത്തും ദൂരത്ത് എന്ന പരമ്പരയിലൂടെയാണ് വൈഷ്ണവി അഭിനയത്തിലെത്തുന്നത്. പിന്നീട് പല പരമ്പരകളിലും അഭിനയിക്കുകയും ടെലിവിഷന്‍ രംഗത്തെ നിറ സാന്നിധ്യവുമായി മാറുകയും ചെയ്തു.