
അമ്മ സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്തേക്കില്ലെന്ന മോഹൻലാലിന്റെ ഉറച്ച തീരുമാനത്തിന്റെ പിന്നിലെ കാരണം വെളിപ്പെടുത്തി സംവിധായകൻ ശാന്തിവിള ദിനേശ്. മലയാളത്തിലെ ഒരു പ്രമുഖ യുവ നടന്റെ പ്രവൃത്തിയാണ് ഇതിനു പിന്നിലെന്നാണ് ശാന്തിവിള ദിനേശ് പറയുന്നത്. നടന്റെ പേര് സംവിധായകൻ വെളിപ്പെടുത്തിയിട്ടില്ല. ലെെറ്റ്സ് ക്യാമറ ആക്ഷൻ എന്ന തന്റെ യൂട്യൂബ് ചാനലിലൂടെയാണ് സംവിധായകന്റെ വെളിപ്പെടുത്തൽ.
“നാട്ടിൽ നടക്കുന്ന ഏത് കേസിലും മുഖമാകുന്ന നായകനായ ഒരു ചെറുപ്പക്കാരൻ ഉണ്ട്. ഒന്നോ രണ്ടോ പടം വൃത്തിയായി ഓടിയപ്പോൾ തന്നെ ഇനി താനാണ് സൂപ്പർസ്റ്റാർ എന്ന ഭാവമായിരുന്നു അയാൾക്ക്. ചുരുങ്ങിയത് 30 കോടി മുടക്കുന്ന സിനിമകളിലേ ഇനി അഭിനയിക്കൂ എന്ന് പറയുന്ന ഈ പൊട്ടൻ ചെറുക്കൻ അവന്റെ ഫേസ്ബുക്കിലിട്ട പോസ്റ്റിൽ മോഹൻലാലിനെ പാട്ടി മാത്രമല്ല, ആർക്കും പരാതി പറയാൻ പറ്റാത്ത അത്രയും സിംപിളായി ജീവിക്കുന്ന പ്രണവിനെ പോലും തരം താണ രീതിയിൽ തെറി പറയുകയുണ്ടായി. ഈ കാരണം കൊണ്ടാണ് അമ്മയുടെ തലപ്പത്തേക്കില്ല എന്ന് മോഹൻലാൽ ഉറപ്പിച്ച് പറഞ്ഞതെന്ന് ഞാനറിഞ്ഞു. പ്രണവിനെയൊക്കെ ആർക്കെങ്കിലും എന്തെങ്കിലും പറയാൻ തോന്നുമോ. പ്രണവ് ആർക്കും ഒരു ശല്യവുമില്ലാതെ ജീവിക്കുന്നയാളല്ലേ. രണ്ട് പടം ഓടിയപ്പോൾ മോഹൻലാലിനും മമ്മൂട്ടിക്കും മുകളിലാണെന്ന് വിചാരിക്കുന്ന പൊട്ടൻ ഇപ്പോൾ പറയുന്നത് എന്റെ ഫേസ്ബുക്ക് ആരോ ഹാക്ക് ചെയ്തു എന്നാണ്. നട്ടാൽ കുരുക്കാത്ത കള്ളം പറയുന്നതാണ്. ഇവനൊക്കെ ആയിരം പോസ്റ്റിട്ടാലും മോഹൻലാലിനും പ്രണവിനും ഒരു ചുക്കും സംഭവിക്കില്ല. പക്ഷെ അത് കേട്ട് സ്ഥാനമൊഴിയാൻ തീരുമാനിച്ച മോഹൻലാലിനെ വേണം വഴക്ക് പറയാൻ. ശാന്തിവിള ദിനേശ് പറഞ്ഞു.
മോഹൻലാൽ അമ്മ സംഘടനയുടെ തലപ്പത്ത് തുടരേണ്ടിയിരുന്നു. ഇടവേള ബാബുവിനെ പോലെ സംഘടനയെ മുന്നോട്ട് കൊണ്ട് പോകാൻ പറ്റുന്ന മറ്റാെരാളില്ല. മോഹൻലാലോ വിജയരാഘവനോ പ്രസിഡന്റായും ഇടവേള ബാബു ജനറൽ സെക്രട്ടറിയായും വന്നാൽ തെറ്റുകുറ്റങ്ങൾ തിരുത്തി അമ്മ സംഘടയ്ക്ക് മുന്നോട്ട് പോകാൻ കഴിയും. ഫെഫ്ക നയിക്കാൻ ബി ഉണ്ണികൃഷ്ണനെ പോലെ മറ്റൊരാളില്ല എന്ന് പറയുന്നത് പോലെ അമ്മയെ മുന്നോട്ട് നയിക്കാൻ ഇടവേള ബാബു കഴിഞ്ഞേ മറ്റൊരാളുള്ളൂ. എന്ത് ചെറിയ കാര്യത്തിന് വിളിച്ചാലും ബാബു അപ്പോൾ അതിൽ ഇടപെടും. മോഹൻലാലും മമ്മൂട്ടിയും സുരേഷ് ഗോപിയും ഇക്കാര്യം ചർച്ച ചെയ്ത് സമവായ നീക്കം നടത്തണമെന്നാണ് എനിക്ക് പറയാനുള്ളത്. ശാന്തിവിള ദിനേശ് കൂട്ടിച്ചേർത്തു.