
നടിയും നിർമ്മാതാവുമായ സാന്ദ്ര തോമസിനെതിരെ പോസ്റ്റ് ചെയ്ത വീഡിയോയെ കുറിച്ച് സംസാരിച്ച് നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. സാന്ദ്ര ചെയ്യുന്നതെല്ലാം നുണയാണെന്ന് തെളിയിക്കാനാണ് ആ വീഡിയോ പങ്കുവെച്ചതെന്ന് പറയുകയും , ആദ്യം പര്‍ദ്ദ ധരിച്ചെത്തി രണ്ടാമത് വന്നപ്പോള്‍ പര്‍ദ്ദ കിട്ടിയില്ലേ എന്ന് ചോദിച്ച് പരിഹസിക്കുകയും ചെയ്തു. സാന്ദ്ര ഒരു സ്ത്രീ ആയതുകൊണ്ടാണ് താന്‍ ആദ്യം പ്രതികരിക്കാതിരുന്നതെന്നും ലിസ്റ്റിന്‍ സ്റ്റീഫന്‍ കൂട്ടിച്ചേർത്തു.
“സാന്ദ്ര പറയുന്നതെല്ലാം നുണയാണെന്ന് തെളിയിക്കാനാണ് ഞാന്‍ അവരുടെ പഴയ വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. മമ്മുട്ടി സിനിമയില്‍ നിന്ന് പിന്മാറി എന്ന് സാന്ദ്ര പറയുന്നു. എത്രയോ ആര്‍ട്ടിസ്റ്റുകള്‍ പല സിനിമകളില്‍ നിന്നും പിന്മാറുന്നു. മമ്മുട്ടിയെ പോലും വെറുതെ ഈ വിഷയത്തിലേക്ക് കൊണ്ടുവന്നു”, ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു.
“സംഘടനയുടെ ബൈലോ ആണ് സാന്ദ്ര മത്സരിക്കേണ്ടെന്ന് പറഞ്ഞത്. മത്സരിക്കാന്‍ ആവശ്യമായ അത്രയും സിനിമകള്‍ സാന്ദ്രയുടെ ബാനറില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. സാന്ദ്രയുടെ പേരില്‍ ഉള്ളതല്ല, സാന്ദ്ര തോമസ് പ്രൊഡക്ഷന്‍ ഹൗസിന്റെ പേരിലുള്ള സര്‍ട്ടിഫിക്കറ്റ് ആണ് വേണ്ടത്. ഇനി കോടതി പറഞ്ഞാല്‍ സാന്ദ്ര മത്സരിക്കട്ടെ. ഉത്തരവ് അനുകൂലമായാല്‍ ഞങ്ങള്‍ എതിര്‍ക്കില്ല”, ലിസ്റ്റിന്‍ കൂട്ടിച്ചേര്‍ത്തു.
മമ്മൂട്ടിയെ കുറിച്ചുള്ള സാന്ദ്രയുടെ പരാമർശത്തെ പരോക്ഷമായി വിമർശിച്ചു കൊണ്ട് ലിസ്റ്റിൻ സ്റ്റീഫൻ സമൂഹ മാധ്യമത്തിൽ ഒരു വീഡിയോ പങ്കു വെച്ചിരുന്നു. സാന്ദ്രയുടെ വിഷയവുമായി ബന്ധപ്പെട്ട് മമ്മൂട്ടിക്കെതിരെ സോഷ്യൽ മീഡിയയിൽ വലിയ പ്രചാരണം നടക്കുന്നതിനിടെ മമ്മൂട്ടിയോടും പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലെ മുഴുവൻ പ്രൊഡ്യൂസേഴ്‌സിനോടും നന്ദി പ്രകടിപ്പിച്ചുകൊണ്ടുള്ള സാന്ദ്രയുടെ ഒരു പഴയ വിഡിയോ പങ്കുവച്ചുകൊണ്ടാണ് ലിസ്റ്റിൻ വിമർശനം രേഖപ്പെടുത്തിയത്. സാന്ദ്ര അസുഖം ബാധിച്ച് കിടന്നപ്പോൾ ഇട്ട വീഡിയോ ‘ഓൾഡ് ഈസ് ഗോൾഡ്’ എന്ന അടിക്കുറിപ്പോടെയാണ് ലിസ്റ്റിൻ പങ്കുവെച്ചിരിക്കുന്നത്.