
ബോളിവുഡ് നടി ജാന്‍വി കപൂര്‍ മലയാളിയായി വേഷമിടുന്ന ചിത്രം പരം സുന്ദരിക്കെതിരെ വിമർശനമുന്നയിച്ച് ക്രിസ്ത്യന്‍ സംഘടന. ട്രെയിലറിൽ കാണിച്ച ജാന്‍വിയും നായകന്‍ സിദ്ധാര്‍ഥ് മല്‍ഹോത്രയും തമ്മില്‍ പള്ളിയ്ക്കുള്ളില്‍വെച്ചുള്ള റൊമാന്‍സ് രംഗമാണ് വിമർശനത്തിന് കാരണമായിരിക്കുന്നത്. രംഗം ചിത്രത്തിൽ നിന്നും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സംഘടന സെന്‍സര്‍ ബോര്‍ഡിനെ സമീപിച്ചിട്ടുണ്ട്.
‘പള്ളി ക്രിസ്ത്യാനികളുടെ പുണ്യമായ ആരാധനാലയമാണ്. അതിനെ അനുചിതമായ ഉള്ളടക്കങ്ങള്‍ ചിത്രീകരിക്കാനുള്ള വേദിയാക്കരുത്. രംഗം ആരാധനാലയത്തിന്റെ ആത്മീയ വിശുദ്ധിയെ കളങ്കപ്പെടുത്തുക മാത്രമല്ല, കത്തോലിക്കാ സമൂഹത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തുകയും ചെയ്യുന്നു’, സംഘടന ആരോപിച്ചു.
അഭിനേതാക്കള്‍ക്കും സംവിധായകനുമെതിരേ കേസെടുക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. രംഗം ചിത്രത്തില്‍നിന്നും പ്രൊമോഷണല്‍ വീഡിയോകളില്‍നിന്നും ഒഴിവാക്കിയില്ലെങ്കില്‍ പരസ്യപ്രതിഷേധവുമായി രംഗത്തെത്തുമെന്ന് സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
വാച്ച് ഡോഗ് എന്ന സംഘടനയാണ് സെന്‍ട്രല്‍ ഫിലിം ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന് പരാതി നല്‍കിയത്. മുംബൈ പോലീസിനും കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയത്തിനും മഹാരാഷ്ട്രാ സര്‍ക്കാരിനും പരാതി കൈമാറി.