
കേരള സ്‌റ്റോറിയുടെ സംവിധായകൻ സുദീപ്തോ സെൻ നിർമിക്കുന്ന ‘ചരക്’ എന്ന ചിത്രത്തിന് പ്രദർശനാനുമതി നിഷേധിച്ച് സെന്‍സര്‍ ബോർഡ്. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിക്കുകയാണ് നിർമ്മാതാവ് സുദീപ്തോ സെൻ. ചിത്രം രേഖാമൂലമുള്ള വസ്തുതകളാണ് അവതരിപ്പിച്ചിട്ടുള്ളതെന്നും, സത്യം എന്നും അസ്വസ്ഥതയുണ്ടാക്കുന്നതാണെന്നും സുദീപ്തോ സെൻ പറഞ്ഞു. കൂടാതെ വിശ്വാസത്തിന്റെ പേരില്‍ എന്തെങ്കിലും നിയമവിരുദ്ധമായത് സംഭവിക്കുന്നുണ്ടെങ്കില്‍ സിനിമ അത് കണ്ടില്ലെന്ന് നടിക്കണമോ?, എന്നും സുദീപ്തോ ചോദിച്ചു. ന്യൂസ് 18 നോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
”എന്തുകൊണ്ടാണ്ടാണ് അനുമതി ലഭിക്കാത്തത് എന്ന് എനിക്ക് ആത്മാര്‍ത്ഥമായി തന്നെ യാതൊരു ധാരണയുമില്ല. സിനിമ പുറത്തിറങ്ങാന്‍ വേണ്ടി കട്ടുകള്‍ക്കും ചില രംഗങ്ങള്‍ ഒഴിവാക്കാനുമൊക്കെ ഞങ്ങള്‍ തയ്യാറാണ്. അവസാന കൂടിക്കാഴ്ചയില്‍ സിനിമയെ സഹാനുഭൂതിയോടെ പരിഗണിക്കുമെന്നായിരുന്നു പറഞ്ഞത്. ഞങ്ങള്‍ ഭാവനയല്ല, രേഖാമൂലമുള്ള വസ്തുതകളാണ് അവതരിപ്പിച്ചിട്ടുള്ളത്. സത്യം എന്നും അസ്വസ്ഥതയുണ്ടാക്കുന്നതാണ്. സിനിമ അന്ധവിശ്വാസത്തെക്കുറിച്ചും അതിന് പിന്നിലെ നിയമവിരുദ്ധമായ പ്രവര്‍ത്തികളേയും തുറന്ന് കാണിക്കുന്നതാണ്.” സുദീപ്തോ സെൻ പറഞ്ഞു.
”വിശ്വാസത്തിന്റെ പേരില്‍ എന്തെങ്കിലും നിയമവിരുദ്ധമായത് സംഭവിക്കുന്നുണ്ടെങ്കില്‍ സിനിമ അത് കണ്ടില്ലെന്ന് നടിക്കണമോ? എന്റെ ജോലി സമൂഹത്തിന് മുന്നില്‍ സത്യത്തെ അവതരിപ്പിക്കുകയെന്നതാണ്. എന്റെ സിനിമ രേഖാമൂലമുള്ള വസ്തുതയാണ് അവതരിപ്പിക്കുന്നത്. ഹിന്ദു മതത്തിലെ ചില കള്‍ട്ട് ഗ്രൂപ്പുകളുടെ ആചാരങ്ങളെക്കുറിച്ചാണത്. നരബലിയും മനുഷ്യനെ തിന്നുന്നതുമെല്ലാം സിനിമ അവതരിപ്പിക്കുന്നുണ്ട്. മനുഷ്യരെ ആഹാരമാക്കുന്നതടക്കമുള്ള രംരങ്ങളില്‍ ബോര്‍ഡ് എഡിറ്റിങ് നിര്‍ദ്ദേശിച്ചിരുന്നു.” സുദീപ്തോ സെന്‍ കൂട്ടിച്ചേർത്തു.
വിവാദ ചിത്രം കേരള സ്‌റ്റോറിയുടെ സംവിധായകനാണ് സുദീപ്‌തോ സെന്‍. രണ്ട് ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ ചിത്രത്തിന് ശേഷം നിര്‍മാണത്തിലേക്ക് കടന്നിരിക്കുകയാണ് സൂദീപ്‌തോ സെന്‍. സിപ്പിങ് ടീ സിനീമാസ് എന്നാണ് സുദീപ്‌തോയുടെ നിര്‍മാണ കമ്പനിയുടെ പേര്. അതേസമയം ടീസര്‍ റിലീസിന് ശേഷം തനിക്ക് പല സുമനസുകളില്‍ നിന്നും നല്ല പ്രതികരണങ്ങളാണ് ലഭിച്ചതെന്നും സെന്‍ പറയുന്നുണ്ട്. അഞ്ജലി പാട്ടീല്‍, സഹീദുര്‍ റഹ്മാന്‍, സുബ്രത്ത് ദത്ത, ശശി ഭൂഷന്‍, തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്ന സിനിമയുടെ റിലീസ് തീരുമാനിച്ചിരിക്കുന്നത് മാര്‍ച്ച് ആറിനാണ്.