
സ്ത്രീകൾ അധികാരത്തിന് നേരെ എതിർദിശയിലിരുന്ന് സംസാരിക്കാൻ ശീലിക്കണമെന്ന് തുറന്ന് പറഞ്ഞ് നടി സുഹാസിനി മണിരത്നം. ‘സ്ത്രീകൾ സ്വന്തം ഇടങ്ങൾക്കായി പോരാടണമെന്നും, ഭാവി പലപ്പോഴും രൂപപ്പെടുന്നത് നമ്മുടെ ഡൈനിംഗ് ടേബിളുകളിൽ നിന്നാണ്. അവിടെ ആശയവിനിമയം നടക്കണമെന്നും’ സുഹാസിനി പറഞ്ഞു. കൊച്ചി ജെയിൻ സർവകലാശാലയിൽ സംഘടിപ്പിച്ച ‘സമ്മിറ്റ് ഓഫ് ദി ഫ്യൂച്ചറിൽ വിദ്യാർത്ഥികളുമായി സംവദിക്കുകയായിരുന്നു താരം.
‘ധൈര്യം കൈവിടരുത്, സ്വന്തം ഇടങ്ങൾക്കായി പോരാടണം. അധികാരത്തിന് നേരെ എതിർദിശയിലിരുന്ന് സംസാരിക്കാൻ ശീലിക്കണം. ചെറുപ്പത്തിൽ എനിക്ക് ചെയ്യാൻ കഴിയാതെ പോയ കാര്യമാണിത്. സ്ത്രീകൾ പാർശ്വവത്ക്കരിക്കപ്പെട്ട ഒരു ചെറിയ പട്ടണത്തിൽ വളർന്ന തനിക്ക് ആധിപത്യമല്ല, മറിച്ച് മാന്യമായി ജീവിക്കാനുള്ള അന്തസ്സാണ് വലുതെന്ന് ബോധ്യപ്പെട്ടിരുന്നു. പതിനേഴാം വയസ്സിൽ ചലച്ചിത്ര രംഗത്തെത്തുമ്പോൾ സെറ്റുകളിൽ നൂറുകണക്കിന് പുരുഷന്മാർക്കിടയിൽ ഏക സ്ത്രീ താനായിരുന്നു. ആ സാഹചര്യം തന്നെ കൂടുതൽ അച്ചടക്കമുള്ളവളും ആത്മവിശ്വാസമുള്ളവളുമാക്കി മാറ്റി.’ സുഹാസിനി കുറിച്ചു.
“സ്ക്രീനുകൾ മാറ്റിവെച്ച് കുടുംബാംഗങ്ങൾ പരസ്പരം സംസാരിക്കേണ്ട സമയം അതിക്രമിച്ചു. ഭാവി പലപ്പോഴും രൂപപ്പെടുന്നത് നമ്മുടെ ഡൈനിംഗ് ടേബിളുകളിൽ നിന്നാണ്. അവിടെ ആശയവിനിമയം നടക്കണം. ശാസ്ത്രം പുരോഗമിക്കുന്നതിനൊപ്പം സ്ത്രീകൾക്ക് സമൂഹത്തിൽ തുല്യ പദവി ലഭിക്കും. എന്നാൽ പുരോഗതിക്കൊപ്പം കാരുണ്യവും പരസ്‌പര സ്നേഹവും കാത്തുസൂക്ഷിക്കാൻ മനുഷ്യസമൂഹം തയ്യാറാകണം.” സുഹാസിനി കൂട്ടിച്ചേർത്തു.