
നടൻ ശ്രീകാന്തിന്റെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടു. മയക്കുമരുന്ന് കേസില്‍ ശ്രീകാന്തിന് പുറമെ കൃഷ്ണ എന്ന മറ്റൊരു നടനെ കുറിച്ച് കൂടി പോലീസ് അന്വേഷിക്കുന്നുണ്ടെന്നാണ് വിവരം.
മയിലാപ്പൂര്‍ സ്വദേശി പ്രസാദിന്റെ മൊഴി പ്രകാരമാണ് ശ്രീകാന്തിനെ പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. ശ്രീകാന്തിന് മയക്കുമരുന്ന് (കൊക്കെയ്ന്‍) വിറ്റതായി പ്രസാദ് ചോദ്യം ചെയ്യലിനിടെ പോലീസിനോട് പറഞ്ഞു. ഒരു ഗ്രാം കൊക്കെയ്‌ന് 12,000 രൂപ എന്ന നിരക്കിലാണ് ഇയാള്‍ ശ്രീകാന്തിന് കൊക്കെയ്ന്‍ നല്‍കിയത്. ഇത്തരത്തില്‍ 40 തവണയായി 7.72 ലക്ഷം രൂപ ഗൂഗിള്‍ പേ വഴി നല്‍കി ശ്രീകാന്ത് തന്റെ കൈയില്‍ നിന്ന് കൊക്കെയ്ന്‍ വാങ്ങിയിട്ടുണ്ടെന്നും പ്രസാദ് പോലീസിനോട് പറഞ്ഞു. ഇത് കൂടാതെ സ്വകാര്യ പാര്‍ട്ടികളിലും ശ്രീകാന്ത് മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടെന്നും പ്രസാദ് പോലീസിനോട് പറഞ്ഞു.
ഇന്നലെയാണ് നടന്‍ ശ്രീകാന്തിനെ മയക്കുമരുന്ന് കേസില്‍ ചെന്നൈ പോലീസ് അറസ്റ്റ് ചെയ്യുന്നത്. നുങ്കമ്പാക്കം പോലീസ് സ്‌റ്റേഷനിലെ വിശദമായ ചോദ്യം ചെയ്യലിനൊടുവിലാണ് നടനെ അറസ്റ്റ് ചെയ്തത്. എഐഎഡിഎംകെയുടെ ഐടി വിഭാഗത്തിലുണ്ടായിരുന്ന പ്രസാദിന്റെ അറസ്റ്റില്‍ നിന്നാണ് പോലീസ് ശ്രീകാന്തിലേക്ക് എത്തിയത്. എഐഎഡിഎംകെ പുറത്താക്കിയ ഇയാളെ ചെന്നൈയിലെ പബ്ബിലുണ്ടായ കശപിശയെ തുടര്‍ന്നാണ് പോലീസ് അറസ്റ്റ് ചെയ്യുന്നത്. പിന്നീട് നടന്ന അന്വേഷണത്തില്‍ ഇയാള്‍ക്ക് മയക്കുമരുന്ന് ഇടപാടുണ്ടെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു.