
ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടൻ ശ്രീനാഥ് ഭാസി മുൻകൂർ ജാമ്യഹർജിയുമായി കേരള ഹൈക്കോടതിയെ സമീപിച്ചു. അറസ്റ്റ് ചെയ്യാനുള്ള സാധ്യത ഉണ്ടെന്നതിനാൽ തന്നെ അറസ്റ്റ് തടയണമെന്ന് ഹർജിയിൽ ഭാസി ആവശ്യപ്പെട്ടിട്ടുണ്ട്. ഹൈക്കോടതി ഹർജി ഇന്ന് പരിഗണിക്കും.
കേസുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും, ഇത് കെട്ടിച്ചമച്ച മൊഴിയാണെന്നും ശ്രീനാഥ് 24 ന്യൂസിനോട് പ്രതികരിച്ചു. “ആരൊക്കെയോ ഓരോന്ന് കെട്ടിച്ചമയ്ക്കുകയാണ്. ഇല്ലാത്ത കാര്യങ്ങളോട് കൂടുതൽ പ്രതികരിക്കാനില്ല,” എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
നടൻ ഷൈൻ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും എതിരെയാണ് ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ തസ്‌ലിം സുല്‍ത്താൻ മൊഴി നൽകിയിരിക്കുന്നത്. ഇരുവര്‍ക്കും ലഹരി മരുന്ന് നല്‍കിയിട്ടുണ്ടെന്ന് കണ്ണൂർ സ്വദേശി തസ്‌ലിം സുല്‍ത്താന്‍ മൊഴിയിൽ വ്യക്തമാക്കുന്നു.
രണ്ട് കോടി രൂപ വിലമതിക്കുന്ന മൂന്ന് കിലോ ഹൈബ്രിഡ് കഞ്ചാവാണ് എക്സൈസ് സംഘം പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്ന് ഓമനപ്പുഴ തീരദേശ റോഡിൽ നടത്തിയ പരിശോധനയിലാണ് മരുന്ന് കണ്ടെത്തിയത്.
കഞ്ചാവും എംഡിഎംഎയും കടത്തുന്ന സംഘത്തിലെ മുഖ്യ കണ്ണിയെന്നാണ് തസ്‌ലീമിനെക്കുറിച്ച് എക്സൈസ് വിഭാഗം പറയുന്നത്. കണ്ണൂരുകാരിയായ ഇവരുടെ താവളം ചെന്നൈയും കൊച്ചിയുമാണ്. ചില മലയാളം സിനിമകളിൽ പ്രകടനം കാഴ്ചവെച്ച ഇവർക്ക് സിനിമാ മേഖലയിലുള്ളവരുമായി അടുത്ത ബന്ധമുണ്ടെന്നും, മുമ്പ് സെക്സ് റാക്കറ്റ് കേസിൽ പിടിയിലായിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.