
സംഗീത സംവിധായകൻ ഗോപി സുന്ദറുമായി വേർ പിരിയാനുള്ള കാരണം വ്യക്തമാക്കി ഗായിക അമൃത സുരേഷ്. ബന്ധത്തിൽ വിശ്വാസമുണ്ടായിരുന്നുവെന്നും എന്നാൽ രണ്ടു പേരുടെയും തീരുമാനം ആയിരുന്നു മുന്നോട്ട് പോകേണ്ട എന്നതെന്നും അമൃത പറഞ്ഞു. കൂടാതെ അച്ഛന്റെ മരണ സമയത്ത് ഒരു മരുമകനായി കൂടെ നിന്നതും കൊള്ളിവെച്ചതും ഒരിക്കലും മറക്കില്ലെന്നും അമൃത കൂട്ടിച്ചേർത്തു. മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘ഞങ്ങൾ രണ്ടുപേരും നൂറ് ശതമാനം ഇഷ്ടത്തോടെ എടുത്ത തീരുമാനം ആയിരുന്നു അത്. അന്ന് അവരുടെ അമ്മയെ എന്റെ അമ്മ എന്നാണ് ഞാൻ പറഞ്ഞിരുന്നത്. അത് ഒരു കാലം കഴിയുമ്പോൾ നീ പോടാ എന്ന പറയാൻ പറ്റില്ല. അതെന്റെ ജെനുവിനായ ഇമോഷനായിരുന്നു. അത് അവിടെ ഇപ്പോഴും നിൽക്കുന്നുണ്ട്. പുള്ളിയും ഞാനും ഈ ബന്ധം നന്നായി വരണമെന്ന് ആഗ്രഹിച്ചിരുന്നു.
എന്റെ ഒരുപാട് വർഷത്തിന് ശേഷമുള്ള ഒരു തീരുമാനം ആയിരുന്നു ഇത്. ഞങ്ങൾക്ക് രണ്ടുപേർക്കും ഇടയിൽ മ്യൂസിക് എന്നതുണ്ട്. നന്നായി വരണമെന്ന് ഞാനും അദ്ദേഹവും ആഗ്രഹിച്ചിരുന്നു. അല്ലാതെ പോസ്റ്റ് ഒന്നും ഇടില്ലല്ലോ. ഞാൻ ആ സമയത്ത് അത്രയും ആഗ്രഹിച്ചിരുന്നു.’ അമൃത സുരേഷ് പറഞ്ഞു.
‘കുറേ വർഷത്തെ വേദനയും ബഹുമാനമില്ലായ്മയും ഉപദ്രവവും കഴിഞ്ഞ് ഒരാൾ എന്നെ സപ്പോർട്ട് ചെയ്യാൻ വരുമ്പോൾ എനിക്കത് വലിയ കാര്യമായിരുന്നു. അന്നും അദ്ദേഹം അത് ചെയ്തിട്ടുണ്ട്, ഇന്നും എന്നെ ഉപദ്രവിക്കുന്നില്ല. ആ സമയത്ത് അദ്ദേഹത്തിന്റെ പേഴ്സണാലിറ്റി എനിക്ക് വളരെ സപ്പോർട്ട് ആയിരുന്നു. അച്ഛൻ മരിച്ച സമയത്ത് ഒരു മകനായി അദ്ദേഹം അവിടെ ഉണ്ടായിരുന്നു. അത് എനിക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത കാര്യമാണ്. അച്ഛന് ഒരു മരുമകൻ എന്ന സ്ഥാനത്ത് നിന്ന് കർമ്മം ചെയ്യാനും കൊള്ളി വെക്കാനും യോഗം ഉണ്ടാകും.
ആ ഒരു വർഷത്തിന് വേണ്ടി മാത്രം വന്നു പിന്നെ മുന്നോട്ട് പോയപ്പോൾ മനസിലായി ശരിയാവില്ല എന്ന്. അങ്ങനെ രണ്ട് പേരും കൂടെയെടുത്ത തീരുമാനമാണ് പിരിയാമെന്നത്. ഇപ്പോഴും പിറന്നാളിനും മറ്റും മെസേജ് ചെയ്യും. വലിയ രീതിയിൽ കമ്മ്യൂണിക്കേഷനൊന്നുമില്ല. നമ്മൾ അവസാനിപ്പിച്ച വികാരം വീണ്ടും കുത്തിയെടുക്കാൻ ആഗ്രഹിക്കുന്നില്ല.’ അമൃത സുരേഷ് കൂട്ടിച്ചേർത്തു.