ഹോളിവുഡ് ഛായാഗ്രാഹകന്‍ പ്രതീക് ഷാക്കെതിരെ ലൈംഗികാരോപണവുമായി ഹ്രസ്വചിത്രസംവിധായകന്‍ അഭിനവ് സിങ്

','

' ); } ?>

ഹോളിവുഡ് ഛായാഗ്രാഹകന്‍ പ്രതീക് ഷാ 20-ഓളം സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണവുമായി ഹ്രസ്വചിത്രസംവിധായകന്‍ അഭിനവ് സിങ്. ഹോംബൗണ്ട്, ജൂബിലി, സിടിആര്‍എല്‍ എന്നീ ചിത്രങ്ങളുടെ ഛായാഗ്രാഹകനാണ് പ്രതീക് ഷാ. ഇരയാക്കപ്പെട്ടവരുടെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് തന്റെ ആരോപണമെന്ന് അഭിനവ് സിങ് വ്യക്തമാക്കിയിട്ടുണ്ട്.

പ്രതീക് ഷായുടെ ചാറ്റുകള്‍ അതിരുവിട്ടതായിരുന്നുവെന്ന് ആരോപിക്കുന്ന കൂടുതല്‍ വെളിപ്പെടുത്തലുകള്‍ അഭിനവ് സിങ് സ്വന്തം ഇന്‍സ്റ്റഗ്രാം വഴി പുറത്തുവിട്ടു. നഗ്നചിത്രങ്ങള്‍ അയക്കുക, ആവശ്യപ്പെടുക തുടങ്ങി, 20-ഓളം സ്ത്രീകള്‍ക്ക് പ്രതീക് ഷായില്‍നിന്ന് മോശം പെരുമാറ്റമുണ്ടായതായി അഭിനവ് സിങ് ആരോപിച്ചു.

പ്രതീക് ഷാ ചലച്ചിത്ര രംഗത്തുള്ള സ്ത്രീകളോട് അപര്യാദയായി പെരുമാറി എന്നായിരുന്നു അഭിനവ് സിങ്ങിന്റെ ആരോപണം. പുതിയ ചിത്രം ഹോംബൗണ്ടിന്റെ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് കാന്‍ ചലച്ചിത്രമേളയിലുള്ള പ്രതീക് ഷാ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. നാലുവര്‍ഷം മുമ്പ് തന്നെ പ്രതീക് ഷായുടെ മോശം പെരുമാറ്റവുമായി ബന്ധപ്പെട്ട പരാതി തങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നതായി ഇന്ത്യന്‍ വുമണ്‍ സിനിമാറ്റോഗ്രാഫേഴ്‌സ് കളക്ടീവ് (ഐഡബ്ല്യുസിസി)യോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദി ഹോളിവുഡ് റിപ്പോര്‍ട്ടര്‍ റിപ്പോര്‍ട്ട് ചെയ്തു.

ജോലി ആവശ്യവുമായി ഇന്‍സ്റ്റഗ്രാം വഴി പ്രതീക് ഷായെ ബന്ധപ്പെട്ടെന്നും സംഭാഷണം വളര്‍ന്നപ്പോള്‍ നഗ്നചിത്രം ആവശ്യപ്പെട്ടു എന്നുമായിരുന്നു യുവതിയുടെ പരാതി. സംഭവം യുവതി മുതിര്‍ന്ന ചലച്ചിത്ര പ്രവര്‍ത്തകരെ അറിയിച്ചു. ഇത് പിന്നീട് ഐഡബ്ല്യുസിസിക്ക് മുമ്പാകെ എത്തി. സമിതിയിലെ മുതിര്‍ന്ന അംഗം പ്രതീക് ഷായെ ബന്ധപ്പെട്ടപ്പോള്‍ ക്ഷമ ചോദിച്ചതായും അതൊരു ഒറ്റപ്പെട്ടസംഭവമാണെന്നും പറഞ്ഞു. ഇനി ആവര്‍ത്തിക്കില്ലെന്നുമായിരുന്നു പ്രതീക് ഷായുടെ മറുപടിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആരോപണങ്ങളോട് പ്രതീക് ഷാ പ്രതികരിച്ചിട്ടില്ല. അതേസമയം, ആരോണങ്ങള്‍ക്ക് പിന്നാലെ വിശദീകരണവുമായി ഹോംബൗണ്ടിന്റെ നിര്‍മാതാക്കളായ ധര്‍മ പ്രൊഡക്ഷന്‍സ്‌ രംഗത്തെത്തി. ഹോംബൗണ്ടില്‍ ഫ്രീലാന്‍സര്‍ ആയാണ് പ്രതീക് ഷാ പ്രവര്‍ത്തിച്ചതെന്ന് കരണ്‍ ജോഹറിന്റെ നേതൃത്വത്തിലുള്ള നിര്‍മാണക്കമ്പനി വ്യക്തമാക്കി. പ്രൊജക്ടുമായി ബന്ധപ്പെട്ട കരാറുകള്‍ അവസാനിച്ചു. പ്രവര്‍ത്തകാലയളവില്‍ ചിത്രത്തിന്റെ ആഭ്യന്തരപരാതി പരിഹാര സമിതിക്ക് പ്രതീക് ഷായുമായി ബന്ധപ്പെട്ട് പരാതികള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നും ധര്‍മ പ്രൊഡക്ഷന്‍സിന്റെ പ്രസ്താവനയില്‍ പറയുന്നു.