
നടി ഗൗരി കിഷനുണ്ടായ ദുരനുഭവത്തിന് പിന്നാലെ ബോഡി ഷെയ്മിങ്ങിനെ കുറിച്ച് തന്റെ നിലപാട് വ്യക്തമാക്കി ഗായിക സയനോര ഫിലിപ്പ്. ഭരതനാട്യം പഠിച്ചിരുന്നെങ്കിലും തന്റെ നിറവും , രൂപവും കാരണം സ്കൂളിലെ പരിപാടിയിൽ തന്നെ പങ്കെടുപ്പിച്ചിരുന്നില്ലെന്നും, ഇത്തരം വേദനകൾ അറിയുന്നത് കൊണ്ട് ഇത്തരം കാര്യങ്ങളോട് തുറന്ന് പ്രതികരിക്കുമെന്നും സയനോര പറഞ്ഞു. വനിതക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
”സ്‌കൂളില്‍ പഠിക്കുന്ന കാലത്തു ഭരതനാട്യം പഠിച്ചിരുന്നു. നന്നായി ഡാന്‍സ് ചെയ്യുമെങ്കിലും എന്നെ ടീമില്‍ എടുത്തില്ല. നിറവും രൂപവുമായിരുന്നു പ്രശ്‌നം. ആ ട്രോമ വര്‍ഷങ്ങളോളം നീണ്ടു, പിന്നെ ഭരതനാട്യം ചെയ്തിട്ടുമില്ല. ഈ വേദന അറിയാവുന്നതു കൊണ്ടാണ് ചുറ്റുമുള്ള ഇത്തരം മോശം കാര്യങ്ങള്‍ കേള്‍ക്കാനുള്ള മനസ് വന്നത്.” സയനോര പറഞ്ഞു
പഴയ കണ്ണൂരുകാരി പെണ്‍കുട്ടിയില്‍ നിന്നു ധൈര്യമുള്ള ഒരാളായി മാറിക്കൊണ്ടിരിക്കുകയാണ് ഞാന്‍. സ്വയം അംഗീകരിക്കുക എന്നതാണ് പ്രധാനം. ബോഡി ഷെയ്മിങിന്റെ പേരില്‍ സമൂഹം നിന്നു വെടിവച്ചു കൊണ്ടിരിക്കുന്നതിനിടയിലൂടെയാണ് നമ്മള്‍ നടക്കുന്നത്. ഇടയ്ക്ക് നമുക്കും വെടിയേല്‍ക്കും. പക്ഷെ എഴുന്നേറ്റു വീണ്ടും നടക്കുന്നതിലാണ് വിജയം. ആ ഉയിര്‍ത്തെഴുന്നേല്‍പ്പ് കണ്ട് ഒരാളെങ്കിലും മാറിയാൽ അതല്ലേ വിജയം.” സയനോര കൂട്ടിച്ചേർത്തു.
മലയാളത്തിലും തമിഴിലുമൊക്കെ മെലഡിയും ഫാസ്റ്റ് നമ്പറുമൊക്കെ പാടുന്ന ഗായികയാണ് സയനോര ഫിലിപ്പ്. കൂടാതെ സംഗീത സംവിധായക, നടി, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് തുടങ്ങി പല മേഖലകളിലും സയനോര തന്റെ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്. മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും സയനോരയെ തേടിയെത്തിയിട്ടുണ്ട്. ബറോസ് എന്ന ചിത്രത്തിലൂടെയാണ് സയനോരയെ തേടി പുരസ്‌കാരമെത്തിയത്. ലോകയിലും ഓടും കുതിര ചാടും കുതിരയിലും കല്യാണി പ്രിയദര്‍ശന് ശബ്ദം നല്‍കിയും സയനോര കയ്യടി നേടി.