
മകള്‍ നന്ദനയുടെ വേര്‍പാടിന് ശേഷം തന്നെ സംഗീതത്തിലേക്ക് തിരികെ കൊണ്ട് വന്നത് താ മങ്കേഷ്‌കറും, ഇളയരാജയുമാണെന്ന് വെളിപ്പെടുത്തി ഗായിക കെ എസ് ചിത്ര. ഏഷ്യാനെറ്റ് എല്ലാ മാസവും രഞ്ജിനിയെ തന്റെ അരികിലേക്ക് വിടുമായിരുന്നുവെന്നും, പിന്നീട്‍ ഒരുപാട് കഴിഞ്ഞാണ് താൻ പാടുന്നതെന്നും ചിത്ര പറഞ്ഞു. ധന്യ വര്‍മയ്ക്ക് നല്‍കിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ചിത്ര.
”എന്നെ തിരിച്ചു കൊണ്ടു വരാനായി ഏറ്റവും കൂടുതല്‍ കഷ്ടപ്പെട്ടവര്‍ രഞ്ജി ഹരിദാസും വിജയ് ടിവിയിലെ റൗഫയുമൊക്കെയായിരുന്നു. ഞാന്‍ വന്നാലേ ഷൂട്ട് തുടങ്ങുവെന്നായിരുന്നു അവര്‍ പറഞ്ഞിരുന്നത്. ഏഷ്യാനെറ്റ് എല്ലാ മാസവും രഞ്ജിനിയെ എന്റെ അരികിലേക്ക് വിടുമായിരുന്നു എന്നെ പറഞ്ഞ് കണ്‍വിന്‍സ് ചെയ്ത് തിരികെ കൊണ്ടു വരാന്‍. എനിക്ക് അപ്പോഴൊന്നും തിരികെ വരണം എന്നുണ്ടായിരുന്നില്ല. ആ സമയത്താണ് ലതാജിയുടെ പേരിലുള്ള അവാര്‍ഡിന് എന്നെ തെരഞ്ഞെടുക്കുന്നത്. ഹൈദരാബാദില്‍ വച്ചായിരുന്നു. ഞാന്‍ പോകാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല. അങ്ങനെയിരിക്കുമ്പോഴാണ് ലതാജി വിളിക്കുന്നതും നീ തീര്‍ച്ചയായും പോകണം, ഞാനും വരും എന്ന്.” കെഎസ് ചിത്ര പറഞ്ഞു.
”പക്ഷെ അന്നും പാടിയില്ല. കുറച്ചുനാളത്തേക്ക് പാടിയില്ല. വലിയൊരു ഇടവേളയ്ക്ക് ശേഷമാണ് പിന്നീട് പാടിയത്. ചെന്നൈയില്‍ രാജ സാറിന്റെ പരിപാടിയിലാണ് പാടിയത്. റെക്കോര്‍ഡിങിന് പോകുന്ന സമയം, വീട്ടില്‍ നിന്നും ഇറക്കി സ്റ്റുഡിയില്‍ കൊണ്ടു പോകുന്നത് വരെ എന്റെ ചേച്ചിയും വിജയന്‍ ചേട്ടന്റെ സഹോദരിയും വീട്ടില്‍ തന്നെയായിരുന്നു. ഞാന്‍ തിരികെ സ്റ്റുഡിയോയില്‍ പോയതിന് ശേഷമേ അവര്‍ പോയുള്ളൂ. അതുവരെ എന്റെ കൂടെ നിന്നു. മൂന്ന്-നാല് മാസം എന്റെ കൂടെ തന്നെയായിരുന്നു.” ചിത്ര കൂട്ടിച്ചേർത്തു.
മകള്‍ നന്ദനയുടെ വേര്‍പാടിന്റെ വേദന കെഎസ് ചിത്രയെ ഇന്നും വിട്ടുപോയിട്ടില്ല. മകളുടെ ഓര്‍മ ദിവസം ചിത്ര പങ്കുവച്ച വാക്കുകളില്‍ ആ വേദനയുടെ ആഴം അളക്കാനാകുമായിരുന്നു. സ്വര്‍ഗത്തിലെ കുഞ്ഞുമാലാഖയെന്നാണ് ചിത്ര മകളെക്കുറിച്ച് അന്ന് പറഞ്ഞത്.