
സുരേഷ് ഗോപി നായകനായെത്തുന്ന ചിത്രം ജെ എസ് കെ വിഷയത്തിൽ സെൻസർ ബോർഡിനെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി “വി ശിവൻ കുട്ടി.”തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് മന്ത്രിയുടെ പരിഹാസം കലർന്ന പ്രതികരണം. ‘എന്റെ പേര് ശിവന്‍കുട്ടി… സെന്‍സര്‍ ബോര്‍ഡ് എങ്ങാനും ഈ വഴി..!’ എന്നാണ് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചത്.
ഇന്നലെ ഹൈക്കോടതി ഹർജി വീണ്ടും പരിഗണിച്ചിരുന്നു. “ജാനകി എന്ന പേരിലെന്താണ് കുഴപ്പമെന്നും പേരു മാറ്റണമെന്ന് നിര്‍ദേശിക്കാന്‍ വ്യക്തമായ കാരണങ്ങളുണ്ടെങ്കില്‍ ബോധിപ്പിക്കണമെന്നുമാണ്” സെന്‍സര്‍ ബോര്‍ഡിനോട് ഹൈക്കോടതി അറിയിച്ചത്. ഹര്‍ജിക്കാരന്റെ ഭാഗവും കേട്ട കോടതി കേസില്‍ വിധി പറയുന്നത് ബുധനാഴ്ച്ചയിലേക്ക് മാറ്റിയിരിക്കുകയാണ്.
ജാനകി എന്ന പേര് എങ്ങനെ അവഹേളനമാകുമെന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് സംസ്‌കാരവുമായി ബന്ധപ്പെട്ടെന്നാണ് സെന്‍സര്‍ ബോര്‍ഡ് മറുപടി നല്‍കിയത്. ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നിര്‍മാതാക്കളായ കോസ്‌മോസ് എന്റര്‍ടെയ്ന്‍മെന്റ്‌സാണ് ഹൈക്കോടതിയെ സമീപ്പിച്ചത്. ജൂണ്‍ 12-ന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിനായി അപേക്ഷ നല്‍കിയിട്ടും ഇതുവരെ ലഭിച്ചില്ലെന്ന് നിര്‍മാതാക്കള്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. സിനിമയുടെ പേരും കഥാപാത്രത്തിന്റെ പേരും ‘ജാനകി’ എന്നായതാണ് സര്‍ട്ടിഫിക്കറ്റ് നല്‍കാതിരിക്കാന്‍ കാരണമെന്നാണ് അനൗദ്യോഗികമായി അറിയിച്ചിരിക്കുന്നതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പ്രവീണ്‍ നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രം കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു റിലീസ് ചെയ്യേണ്ടിരുന്നത്.