
മായാനദിക്ക് രണ്ടാം ഭാഗമുണ്ടാകുമോ എന്ന ചോദ്യങ്ങളിൽ പ്രതികരിച്ച് സംവിധായകൻ ആഷിഖ് അബു. അപ്പുവിനെയും മാത്തനെയും താൻ പിന്നെയും കൊണ്ട് നടന്നിട്ടില്ലെന്നും, അവരെ മായാനദിയിൽ തന്നെ വിട്ടതാണെന്നും ആഷിഖ് അബു പറഞ്ഞു. കൂടാതെ പ്രേക്ഷകരുടെ അത്ര ക്രിയേറ്റീവ് അല്ല തങ്ങളെന്നും, അവരെ പോലെ കഥാപാത്രങ്ങളെ മനസ്സിൽ ചേർത്തു നിർത്താറില്ലെന്നും ആഷിഖ് അബു കൂട്ടിച്ചേർത്തു.
‘അപ്പുവും മാത്തനും ഒരുമിച്ചു ജീവിച്ചിരുന്നെങ്കില്‍ എന്ന ചോദ്യം പലരും ചോദിച്ചിട്ടുണ്ട്. പക്ഷേ, അവരെ മായാനദിയിൽ തന്നെ വിട്ടതാണ്. ഞാൻ അപ്പുവിനെയും മാത്തനെയും പിന്നെയും കൊണ്ടു നടന്നിട്ടില്ല. ആ സമയത്ത്, അങ്ങനെയൊരു സിനിമ ചെയ്യണം എന്ന ആഗ്രഹത്തിൽ മാത്രമാണ് അതു ചെയ്തത്.
സത്യത്തിൽ പ്രേക്ഷകരുടെ അത്ര ക്രിയേറ്റീവ് അല്ല ഞങ്ങൾ. അവരെ പോലെ കഥാപാത്രങ്ങളെ മനസ്സിൽ ചേർത്തു നിർത്താറുമില്ല. സിനിമ ഒരിക്കൽ പുറത്തിറങ്ങിയാൽ, ആ കഥാപാത്രങ്ങൾ പ്രേക്ഷകരുടേതാണ്. ഇതളുകള്‍ തുറന്നു നോക്കുന്നതു പോലെ ഓരോ സീനും അവർ എടുത്ത് അതിനെക്കുറിച്ചു സംസാരിക്കുന്നതു കാണുമ്പോൾ സന്തോഷം തോന്നും. മാത്തനോടും അപ്പുവിനോടും പ്രേക്ഷകർക്കുള്ള സ്നേഹവും അടുപ്പവും എനിക്കും തിരക്കഥാകൃത്തുക്കൾക്കും അത്രയില്ലെന്നും തോന്നിയിട്ടുണ്ട്.” ആഷിഖ് അബു പറഞ്ഞു.
“ഇന്നും മായാനദിയിലെ സീനുകൾ റീലുകളായി വീണ്ടും വീണ്ടും ഉയർന്നു വരുന്നു. അപ്പുവിന്റെയും മാത്തന്റെയും ഡയലോഗുകൾ സ്റ്റാറ്റസുകളാവുന്നു. മായാനദിക്കു മുൻപും ശേഷവും ഞാൻ പല സിനിമകള്‍ ചെയ്തിട്ടുണ്ടെങ്കിലും എന്നെ കൂടുതൽ പേർ മെൻഷൻ ചെയ്യുന്നത് ഈ സിനിമയിലൂടെയാണ്.
പുതുതലമുറ ഇന്നും ഈ സിനിമയെക്കുറിച്ചും പാട്ടുകളെക്കുറിച്ചും സംസാരിക്കുന്നു. പൊതുവെ ജെൻസീയുടെ പ്രണയത്തെ ‘ആഴമില്ലാത്തത്’ എന്ന മുൻവിധിയോടെ കാണുന്നവരുണ്ട്. പക്ഷേ, അതു ശരിയല്ല. മനുഷ്യരുടെ ഇമോഷനുകളിൽ നമ്മളെക്കാൾ അറ്റാച്ച്ഡ് ആണ് അവർ.”ആഷിഖ് അബു കൂട്ടിച്ചേർത്തു.
ടൊവിനോ തോമസ്, ഐശ്വര്യ ലക്ഷ്മി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ആഷിഖ് അബു ഒരുക്കിയ റൊമാന്റിക് ത്രില്ലർ ചിത്രമായിരുന്നു മായാനദി. മികച്ച പ്രതികരണം നേടിയ സിനിമ ബോക്സ് ഓഫീസിലും വിജയിച്ചിരുന്നു. മാത്തൻ എന്ന കഥാപാത്രമായി ടൊവിനോ ചിത്രത്തിലെത്തിയപ്പോൾ അപർണ എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ ലക്ഷ്മി ചിത്രത്തിൽ അവതരിപ്പിച്ചത്.
ശ്യാം പുഷ്ക്കരൻ, ദിലീഷ് നായർ എന്നിവർ ചേർന്ന് തിരക്കഥ ഒരുക്കിയ സിനിമ നിർമിച്ചത് സന്തോഷ് ടി കുരുവിള, ആഷിഖ് അബു ചേർന്നാണ്. സൗബിൻ, ദർശന, ലിയോണ, ബേസിൽ തുടങ്ങി വലിയൊരു താരനിര തന്നെ സിനിമയിലുണ്ട്.