
ബോളിവുഡ് നടൻ രൺവീർ സിംഗ് നായകനായ പുതിയ ചിത്രം ‘ദുരന്തർ’-ന്റെ ഷൂട്ടിംഗ് സെറ്റിൽ കൂട്ട ഭക്ഷ്യവിഷബാധ. ലിയ ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൻറെ ലഡാക്കിൽ സെറ്റ് ചെയ്ത ലൊക്കേഷനിലാണ് കൂട്ട ഭക്ഷ്യ വിഷബാധ രേഖപ്പെടുത്തിയിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർണ്ണമായി നിർത്തി വെച്ചിരിക്കുകയാണ്. ആരുടെയും നില ഗുരുതരമല്ലെന്നും, എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടർമാർ അറിയിച്ചു. കൂടുതൽ പേർക്ക് രോഗലക്ഷണങ്ങൾ ഇല്ലെങ്കിൽ, ഉടൻ തന്നെ എല്ലാവരെയും ഡിസ്ചാർജ് ചെയ്യുമെന്നും ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്.
ഏകദേശം 600-ഓളം പേരുള്ള ഒരു വലിയ ഷൂട്ടിംഗ് സംഘമാണ് ചിത്രീകരണത്തിനായി ലഡാക്കിൽ ഉണ്ടായിരുന്നത്. അതിൽ 120 പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഞായറാഴ്ച രാത്രിയിലെ അത്താഴം കഴിച്ചതിന് ശേഷമാണ് പലർക്കും വയറുവേദന, ഛർദ്ദി, തലകറക്കം, തലവേദന തുടങ്ങിയ ഗുരുതരമായ ലക്ഷണങ്ങൾ അനുഭവപ്പെടാൻ തുടങ്ങിയത്. ആരോഗ്യനില മോശമായതിനെത്തുടർന്ന് അവരെ ഉടൻ തന്നെ ലേയിലുള്ള എസ്എൻഎം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അപകടത്തിന്റെ കാരണം കണ്ടെത്താൻ നൽകിയ ഭക്ഷണത്തിന്റെ സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിക്കാത്ത ഈ സാഹചര്യത്തിൽ, നിർമ്മാണത്തിലെ ഈ തടസ്സം അണിയറപ്രവർത്തകർക്ക് വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്.
2025-ലെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നായി കണക്കാക്കപ്പെടുന്ന സിനിമയാണ് ‘ദുരന്തർ’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ ഇറങ്ങിയപ്പോൾത്തന്നെ വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. രൺവീർ സിംഗ് വ്യത്യസ്തമായ ഗെറ്റപ്പിലാണ് ചിത്രത്തിൽ എത്തുന്നത്. ശരീരഭാരം കൂട്ടി, കൂടുതൽ മാസ്കുലിനായ അദ്ദേഹത്തിന്റെ പുതിയ രൂപം ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ജിയോ സ്റ്റുഡിയോസും ബി62 സ്റ്റുഡിയോസും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. രൺവീർ സിംഗിനൊപ്പം ബോളിവുഡിലെ പ്രമുഖ താരങ്ങളായ സഞ്ജയ് ദത്ത്, ആർ മാധവൻ, അർജുൻ രാംപാൽ, അക്ഷയ് ഖന്ന എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സാറാ അർജുൻ, രാകേഷ് ബേദി, ജിമ്മി ഷെർഗിൽ എന്നിവർ സഹതാരങ്ങളായി എത്തുന്നുണ്ട്.