മറാത്തി നടനും സംവിധായകനുമായ തുഷാർ ഗഡിഗാവോങ്കർ ആത്മഹത്യ ചെയ്ത നിലയിൽ ; മാനസിക സമ്മർദ്ദമെന്ന് പോലീസ്

','

' ); } ?>

മറാത്തി ചലച്ചിത്ര-നാടക നടനും സംവിധായകനുമായ തുഷാർ ഗഡിഗാവോങ്കറിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ജൂൺ 21ന് ഗോരേഗാവ് വെസ്റ്റിലെ രാം മന്ദിർ റോഡിലുള്ള തന്‍റെ വസതിയിൽ തൂങ്ങിമരിച്ച നിലയിലാണ് അദ്ദേഹത്തെ കണ്ടെത്തിയത്. 34 വയസായിരുന്നു.

സംഭവസ്ഥലത്ത് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടില്ലെന്ന് ഗോരേഗാവ് പോലീസ് അറിയിച്ചു. അസ്വഭാവിക മരണം എന്ന് പ്രഥമിക അന്വേഷണ റിപ്പോര്‍ട്ട് രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. തുഷാറിന്റെ കുടുംബാംഗങ്ങളെ വിവരമറിയിച്ചിട്ടുണ്ട്.

കുറച്ചുകാലമായി കലാരംഗത്ത് അവസരങ്ങള്‍ ലഭിക്കാത്ത മാനസിക സമ്മർദ്ദമാണ് ആത്മഹത്യക്ക് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അയൽവാസികൾ തുഷാറിന്‍റെ വീട്ടില്‍ മുട്ടിവിളിച്ചിട്ടും പ്രതികരണം ലഭിക്കാതെ വന്നതിനെ തുടർന്നാണ് വാതിൽ തകർത്ത് അകത്ത് കടന്നത്.

നാടക രംഗത്ത് സജീവമായിരുന്ന തുഷാർ, ‘നന്ദേ ബനാർ’ എന്ന മറാത്തി നാടകത്തിലൂടെയാണ് ശ്രദ്ധ നേടിയത്. ‘മോർ’ എന്ന നാടകത്തിന്റെ സംവിധാനവും അദ്ദേഹം നിർവഹിച്ചിരുന്നു. എന്നാൽ, സിനിമയിലും നാടകത്തിലും സ്ഥിരമായ അവസരങ്ങൾ ലഭിക്കാത്തത് അദ്ദേഹത്തെ മാനസികമായി തളർത്തിയെന്ന് അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തി. മറാത്തി വിനോദ വ്യവസായത്തിൽ തന്റേതായ മുദ്ര പതിപ്പിക്കാൻ ശ്രമിച്ചിരുന്ന തുഷാർ, കഴിവുള്ള ഒരു കലാകാരനായിരുന്നു. തുഷാറിന്റെ അപ്രതീക്ഷിത വിയോഗം മറാത്തി സിനിമാ-നാടക മേഖലയിൽ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ആരാധകരും സഹപ്രവർത്തകരും അനുശോചനം രേഖപ്പെടുത്തി.