‘മഞ്ഞുമ്മൽ ബോയ്സ്’സാമ്പത്തിക തട്ടിപ്പ്; പ്രതികളെ സഹായിച്ചു, SI-യ്ക്ക് സ്ഥലം മാറ്റം

','

' ); } ?>

‘മഞ്ഞുമ്മൽ ബോയ്സ്’സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതികളെ സഹായിക്കുന്ന തരത്തിൽ നടപടിയെടുത്തെന്ന പരാതിയിൽ മരട് എസ്ഐയെ സ്ഥലംമാറ്റി. എസ്ഐ കെ.കെ. സജീഷിനെയാണ് എറണാകുളം വെസ്റ്റ് ട്രാഫിക് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയത്. കേസിന്റെ പുരോഗതി വിലയിരുത്താൻ ഫയൽ വിളിച്ചുവരുത്തി ഡിസിപി പരിശോധന നടത്തിയ സമയത്താണ് ക്രമക്കേട് കണ്ടെത്തിയത്.

നടൻ ഷൗബിൻ ഷാഹിർ ഉൾപ്പെട്ട കേസിൽ കാലതാമസം ഉണ്ടാക്കി പ്രതികളെ സഹായിക്കുന്നതിനായി ബാങ്ക് ഇടപാടുകളുടെ പ്രധാന രേഖകൾ ഫയലിൽ നിന്നെടുത്തു മാറ്റിയതിനാണ് സ്ഥലം മാറ്റം. അതേ സമയം സംഭവത്തിൽ നടൻ സൗബിൻ അടക്കമുള്ളവരെ ചോദ്യം ചെയ്യാനൊരുങ്ങിയിരിക്കുകയാണ് ക്രൈം ബ്രാഞ്ച്. പൊലീസ് പ്രതികള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചെന്ന ആക്ഷേപത്തെ തുടര്‍ന്ന് മരട് പൊലീസില്‍ നിന്നും അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറിയതിന് പിന്നാലെയാണ് തീരുമാനം. കേസില്‍ സൗബിന്‍ അടക്കമുള്ളവരുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു. കേസ് സിവില്‍ തര്‍ക്കമാണെന്നും ആര്‍ബിട്രേഷന്‍ നിലനില്‍ക്കുകയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ഹര്‍ജി തള്ളിയത്.

കേസില്‍ സൗബിന്‍ ഷാഹിര്‍, സഹനിര്‍മാതാക്കളായ ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ക്ക് ഹൈക്കോടതി നേരത്തെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരൻ സിറാജ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. പ്രതികൾക്ക് ഹൈക്കോടതി നൽകിയ ജാമ്യം റദ്ദാക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. സിനിമയുടെ 40 ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്ത് ഏഴ് കോടി രൂപ നിക്ഷേപിച്ചതിന് ശേഷം ലാഭവിഹിതവും പണവും നല്‍കിയില്ലെ എന്നായിരുന്നു സിറാജിന്റെ പരാതി.

എന്നാൽ ചോദ്യം ചെയ്യലിന് ഹാജരായപ്പോൾ “പരാതിക്കാരന് പണം മുഴുവൻ താൻ നൽകിയെന്നും എന്നാൽ ചിത്രത്തിന്റെ ലാഭ വിഹിതം മാത്രമാണ് നൽകാൻ ഉള്ളതെന്നും” നടൻ സൗബിൻ ഷാഹിർ മൊഴി നൽകിയിരുന്നു. കൂടാതെ ലാഭം വിഹിതം നൽകാൻ താൻ പണം കണ്ടു വെച്ചിട്ടുണ്ടെന്നും അത് നൽകാൻ ഇരിക്കെ ആണ് പരാതി  നൽകിയതെന്നും സൗബിൻ പ്രതികരിച്ചിരുന്നു.

പ്രതികൾക്ക് ഹൈക്കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. ആദ്യഘട്ടത്തിൽ ഇവരുടെ മുൻകൂർ ജാമ്യം കോടതി തള്ളിയെങ്കിലും രണ്ടാമത്തെ തവണ നിബന്ധനകളോടെ ജാമ്യം അനുവദിക്കുകയായിരുന്നു. പ്രതികൾ കുറ്റം ചെയ്തതിന് വ്യക്തമായ തെളിവുകൾ ഉണ്ടെന്നാണ് പോലീസ് കോടതിയെ അറിയിച്ചിരുന്നത്. എന്നാൽ അന്വേഷണ ഉദ്യോഗസ്ഥർ വിളിക്കുമ്പോൾ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന നിബന്ധനയോടെ ജാമ്യം അനുവദിക്കുകയായിരുന്നു. ഇരുന്നൂറ്‌ കോടി രൂപയാണ് മഞ്ഞുമ്മൽ ബോയ്സ് നേടിയ ബോക്സോഫീസ് കളക്ഷൻ. 2024ൽ ഇറങ്ങിയ ചിത്രം കേരളത്തിനകത്തും പുറത്തും വലിയ സ്വീകാര്യത നേടിയിരുന്നു.