
മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ സൗബിൻ ഷാഹിർ അടക്കമുള്ള പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി. പ്രതികളെ കസ്റ്റഡിയിലെടുത്തുള്ള ചോദ്യം ചെയ്യല്‍ ആവശ്യമില്ലെന്നും ഹൈക്കോടതി അറിയിച്ചു. അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിട്ടയക്കണമെന്നും പൊലീസിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
40 ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്ത് ഏഴ് കോടി രൂപ തട്ടിയെന്നാണ് കേസ്. മരട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുന്‍കൂര്‍ ജാമ്യം. അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ജൂലൈ 7ന് ഹാജരാകണമെന്ന് നിർദ്ദേശമുണ്ട്.
സിനിമയില്‍ നിര്‍മാണ പങ്കാളിയാക്കാമെന്ന് വാക്കുനല്കി ഏഴുകോടി രൂപ വാങ്ങിയ ശേഷം വഞ്ചിച്ചുവെന്നാണ് ‘മഞ്ഞുമ്മല്‍ ബോയ്സ്’ നിര്‍മാതാക്കള്‍ക്കെതിരായ കേസ്. നിർമ്മാതാക്കൾ ചെയ്ത കുറ്റകൃത്യത്തിന് തെളിവുകളുണ്ടെന്നും, സിനിമയുടെ ലാഭം എങ്ങനെ ചെലവഴിച്ചുവെന്ന് അറിയണമെന്നും കഴിഞ്ഞ ദിവസം പോലീസ് അറിയിച്ചിരുന്നു. നിർമ്മാതാകകളുടെ ഹർജി എതിർത്ത് പരാതിക്കാരൻ സിറാജ് വലിയതുറയും കോടതിയെ സമീപിച്ചിരുന്നു. നിര്‍മാതാക്കള്‍ നടത്തിയത് സംഘടിത കുറ്റകൃത്യമായിരുന്നുവെന്നും, പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നും സിറാജ് വാദിച്ചിരുന്നു.