“ആവശ്യമില്ലാതെ നുണ പറയാൻ താല്പര്യമില്ല, മാളികപ്പുറത്തിന് 100 കോടിയില്ല”; വേണു കുന്നപ്പിള്ളി

','

' ); } ?>

ഉണ്ണിമുകുന്ദൻ ചിത്രം മാളികപ്പുറത്തിന് 100 കോടി കിട്ടിയിട്ടില്ലെന്ന് വെളിപ്പെടുത്തിയതെന്തിനാണെന്ന് വ്യക്തമാക്കി നിർമാതാവ് വേണു കുന്നപ്പിള്ളി. “മാമാങ്കം ചിത്രത്തെക്കുറിച്ചുള്ള ട്രോളുകളിൽ നിന്ന് ഇല്ലാത്ത കാര്യം പറയേണ്ട ആവശ്യമില്ല എന്നൊരു പാഠം താൻ പഠിച്ചിരുന്നുവെന്നും, അത് കൊണ്ട് ആവശ്യമില്ലാതെ നുണ പറയാൻ താല്പര്യമില്ലെന്നും വേണു കുന്നപ്പിള്ളി പറഞ്ഞു. മൂവി വേൾഡ് മീഡിയയോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

“നേരത്തെ മാമാങ്കത്തിൽ പല ഫി​ഗറുകളും പറഞ്ഞ് കഴിഞ്ഞ് അവസാനം ആളുകൾ വന്ന് ട്രോളി. നമ്മളെ ചീത്ത പറഞ്ഞു. അന്ന് ഞാനൊരു പാഠം പഠിച്ചിരുന്നു. ഇല്ലാത്ത കാര്യം പറയേണ്ട ആവശ്യമില്ല. 100 കോടി എന്ന് പറയുന്നത് ഒരു നിർമാതാവിനെ സംബന്ധിച്ച് യാതൊരു കാര്യവുമില്ല. കിട്ടിയത് എത്ര എന്നത് പറഞ്ഞാൽ മതി. പക്ഷേ 100 കോടി എന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ ചിലപ്പോൾ ആ സിനിമയിൽ പ്രവർത്തിക്കുന്നൊരാൾ വേറൊരു പടത്തിൽ പോകുമ്പോൾ എന്റെ പടം ഇത്ര നേടി എന്ന് പറയാം.” വേണു കുന്നപ്പിള്ളി പറഞ്ഞു.

എന്നെ സംബന്ധിച്ച് അതിന്റെ ആവശ്യമില്ല. ആവശ്യമില്ലാതെ നുണ പറയാൻ താല്പര്യമില്ല. 100 കോടി പോസ്റ്റർ എന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ ഷെയർ ചെയ്യില്ലെന്ന് പറഞ്ഞിരുന്നു. എനിക്കതിന് പറ്റില്ലെന്ന് പറഞ്ഞു. മാമാങ്കം സമയത്ത് ഞാനത് ചെയ്തിരുന്നു. ആവശ്യത്തിൽ കൂടുതൽ ചീത്തയും കിട്ടി.” വേണു കുന്നപ്പിള്ളി കൂട്ടിച്ചേർത്തു.

2022ൽ വിഷ്ണു ശശി ശങ്കറിന്റെ സംവിധാനത്തിൽ റിലീസ് ചെയ്ത ചിത്രമാണ് മാളികപ്പുറം. ശബരിമലയുടെ പശ്ചാത്തലത്തിൽ അണിയിച്ചൊരുക്കിയ ചിത്രത്തിൽ ഉണ്ണി മുകുന്ദനും ദേവ നന്ദ എന്ന ബാലതാരവുമാണ് പ്രധാന വേഷങ്ങളിൽ എത്തിയത്. ആദ്യദിനം മുതൽ മികച്ച പ്രതികരണം നേടിയ ചിത്രം കളക്ഷനിലും വെന്നിക്കൊടി പാറിച്ചിരുന്നു. ചിത്രം 100 കോടി രൂപ നേടി എന്ന പോസ്റ്ററുകളും അന്ന് പുറത്തുവന്നിരുന്നു. എന്നാൽ ചിത്രം 100 കോടി രൂപ നേടിയിട്ടില്ലെന്ന് നിർമാതാവ് വേണു കുന്നപ്പിള്ളി വ്യക്തമാക്കുകയും ചെയ്തു. 75 കോടി രൂപയാണ് മാളികപ്പുറത്തിന്റെ കളക്ഷനെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കല്ലു എന്ന 8 വയസ്സുകാരിയുടെ ശബരിമല ദർശനത്തിനുള്ള തീവ്രമായ ആഗ്രഹത്തെ ചുറ്റിപ്പറ്റി കഥ പറഞ്ഞ ചിത്രം രചിച്ചത് അഭിലാഷ് പിള്ളയാണ്. ഉണ്ണി മുകുന്ദൻ, ദേവനന്ദ, ശ്രീപഥ്, സൈജു കുറുപ്പ് , മനോജ് കെ ജയൻ, രമേഷ് പിഷാരടി, സമ്പത്ത്, ടി.ജി. രവി, ശ്രീജിത്ത് രവി തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരന്നിരുന്നു.