
ഒരു ലാപ്ടോപ്പ് നന്നായിട്ട് ഉപയോഗിക്കാനറിയാത്ത വ്യക്തിയാണ് താനെന്ന് നടി കയാദു ലോഹർ. സിനിമയിൽ വരുന്നതിന് മുൻപ് താൻ തുണിക്കടയിലും സ്റ്റാർബക്സിലുമൊക്കെ ജോലി ചെയ്തിരുന്നുവെന്നും താരം വെളിപ്പെടുത്തി
“സിനിമയിൽ വരുന്നതിന് മുൻപ് ഞാൻ കുറേ ജോലികൾ ചെയ്തിരുന്നു. സ്റ്റാർബക്സിലും തുണിക്കടയിലുമൊക്കെ ജോലി ചെയ്തിട്ടുണ്ട്. നിരവധി ഐടി കമ്പനികളിലും ജോലി ചെയ്തിട്ടുണ്ട്. രസകരമായ കാര്യം എന്താണെന്നു വച്ചാൽ എനിക്ക് ലാപ്‌ടോപ്പ് നന്നായി ഉപയോഗിക്കാൻ അറിയില്ല. പിന്നെ ഞാൻ ഐടി കമ്പനികളിലെല്ലാം ട്രെയിനിങ് പീരിഡ് മാത്രമേ ജോലി ചെയ്തിട്ടുള്ളൂ”. കയാദു പറഞ്ഞു.
നടിയുടെ വാക്കുകളിപ്പോൾ ആരാധകർക്കിടയിൽ ചർച്ചയായി മാറുകയാണ്. ടൊവിനോ തോമസ് നായകനായെത്തുന്ന ‘പള്ളിച്ചട്ടമ്പി’യാണ് കയാദുവിന്റെ റിലീസിനൊരുങ്ങുന്ന ചിത്രം. പ്രദീപ് രംഗനാഥൻ നായകനായെത്തിയ ഡ്രാഗൺ എന്ന ചിത്രത്തിലൂടെയാണ് കയാദു തെന്നിന്ത്യയിൽ സെൻസേഷനായി മാറുന്നത്. വിനയൻ സംവിധാനം ചെയ്ത പത്തൊൻപതാം നൂറ്റാണ്ട് എന്ന ചിത്രത്തിലൂടെയാണ് കയാദുവിന്റെ മലയാളത്തിലേക്കുള്ള അരങ്ങേറ്റം.
ദുൽഖർ സൽമാൻ നായകനായെത്തുന്ന ഐ ആം ഗെയിം ആണ് കയാദുവിന്റെതായി അണിയറയിൽ ഒരുങ്ങുന്ന മറ്റൊരു മലയാള ചിത്രം. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന പള്ളിച്ചട്ടമ്പി വിഷു റിലീസായി ഏപ്രിൽ 10 നാണ് തിയറ്ററുകളിലെത്തുന്നത്. വിജയരാഘവന്‍, ബാബുരാജ്, പ്രശാന്ത് അലക്‌സ്, സുധീര്‍ കരമന തുടങ്ങിയവരും ചിത്രത്തിലുണ്ട്. ജേക്സ് ബിജോയ് ആണ് സംഗീതം.