
സുരേഷ് ഗോപി ചിത്രം ജെ എസ് കെയുടെ പ്രദർശനാനുമതി തടഞ്ഞതിനെതിരെ നിരവധി ചോദ്യങ്ങളുമായി ഹൈക്കോടതി. ഹർജി കോടതി ഇന്ന് വീണ്ടും പരിഗണിച്ചിരുന്നു. “ജാനകി എന്ന പേര് മതപരമായോ വർഗപരമായോ ആരെയാണ് വേദനിപ്പിക്കുന്നത്?, അഹമ്മദ്, രാമൻ, കൃഷ്ണൻ എന്നൊക്കെ മതപരമായ പേരുകളുളള ഒരുപാടുപേർ രാജ്യത്തില്ലേ,ഏത് പേര് കൊടുക്കണമെന്ന് സംവിധായകനോട് സെൻസർ ബോർഡ് കൽപ്പിക്കുകയാണോ?, ജാനകി എന്ന പേരിലെന്താണ് കുഴപ്പം?. സെൻസർ ബോർഡ് മറുപടി പറയണം”. ഹൈക്കോടതി ചോദിച്ചു.
കോടതി സിനിമ കാണണമെന്ന് ഹർജിക്കാരൻ വാദിച്ചു. ജാനകി എന്ന കഥാപാത്രം ഒരു റേപ് വിക്ടിം ആണെന്ന് ഹർജിക്കാരൻ വാദിച്ചപ്പോൾ, “റേപ്പിസ്റ്റ് അല്ലല്ലോ നീതിയ്ക്കുവേണ്ടിയുളള പോരാട്ടം അല്ലെ സിനിമയിലെ കഥാതന്തു, പിന്നെ എന്താണ് കുഴപ്പമെന്ന് തിരിച്ചു ചോദിക്കുകയും ചെയ്തു. ഹർജിയിലെ നടപടികൾ അനന്തമായി നീട്ടാനാകില്ലെന്നും സെൻസർ ബോർഡിനോട് കോടതി പറഞ്ഞു . ഹർജിക്കാരൻ്റെ ഭാഗം കേട്ട കോടതി കേസിൽ വിധി പറയുന്നത് ബുധനാഴ്ച്ചയിലേക്ക് മാറ്റിയിട്ടുണ്ട്.