‘അഞ്ചര വര്‍ഷമായല്ലോ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട്, എന്തെങ്കിലും തീരുമാനമായോ; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ കേസുകൾ അവസാനിപ്പിച്ചതിനെതിരെ പ്രതിഷേധിച്ച് പാർവതി തിരുവോത്ത്

','

' ); } ?>

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ കേസുകളും പോലീസ് അവസാനിപ്പിച്ചെന്ന വാർത്ത ഷെയർ ചെയ്ത് മുഖ്യമന്ത്രിയെ ചോദ്യം ചെയ്ത് നടി പാർവതി തിരുവോത്ത്. ‘അഞ്ചര വര്‍ഷമായല്ലോ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട്, എന്തെങ്കിലും തീരുമാനമായോ ? എന്ന് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് പാർവതി ചോദിച്ചത്. മലയാള സിനിമയിലെ പ്രശ്നങ്ങൾ പഠിക്കാൻ സർക്കാർ നിയോഗിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ കേസുകളും പൊലീസ് അവസാനിപ്പിച്ചതായി വാർത്തകൾ വന്നിരുന്നു. കമ്മിറ്റി മുന്‍പാകെ മൊഴി നല്‍കിയവര്‍ക്ക് കേസുമായി മുന്നോട്ടുപോകാന്‍ താല്‍പര്യമില്ലാത്ത സാഹചര്യത്തിലാണ് ഈ നടപടിയെന്നായിരുന്നു റിപ്പോർട്ടുകൾ സൂചിപ്പിച്ചത്.

‘എന്തിനായിരുന്നു ഹേമ കമ്മിറ്റി രൂപീകരിച്ചത് എന്നതില്‍ ഇനിയെങ്കിലും ശ്രദ്ധ കേന്ദ്രീകരിക്കാമല്ലോ അല്ലേ. സിനിമാ മേഖലയില്‍ ആവശ്യമായ നിയന്ത്രണങ്ങളും മാറ്റങ്ങളും കൊണ്ടുവരാനുള്ള നയങ്ങള്‍ രൂപീകരിക്കുക എന്നതായിരുന്നല്ലോ ആ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ ലക്ഷ്യം, അല്ലേ? അതില്‍ എന്താണ് മുഖ്യമന്ത്രി ഇപ്പോള്‍ സംഭവിക്കുന്നത് ? വലിയ ധൃതിയൊന്നുമില്ല കേട്ടോ, റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് ആകെ അഞ്ചര വര്‍ഷമല്ലേ കഴിഞ്ഞുള്ളു,’ പാർവതി ചോദിക്കുന്നു.

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ 35 കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ ആദ്യഘട്ടത്തില്‍ 21 കേസുകള്‍ അവസാനിപ്പിച്ച് പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മുന്‍പ് മൊഴി നല്‍കിയ ഭൂരിപക്ഷം പേരും കേസുമായി മുന്നോട്ടു പോകാന്‍ താല്‍പര്യമില്ലെന്നാണ് അറിയിച്ചത്. ബാക്കി കേസുകളിലും പരാതിക്കാര്‍ സമാനമായ മറുപടി നല്‍കിയ സാഹചര്യത്തിലാണ് തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കി 14 കേസുകള്‍ കൂടി പൊലീസ് അവസാനിപ്പിക്കുന്നത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ഏറെ വര്‍ഷങ്ങള്‍ക്കു ശേഷം അതിലെ വിവരങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ തങ്ങള്‍ക്കുണ്ടായ ദുരനുഭവങ്ങള്‍ വെളിപ്പെടുത്തി പരാതിയുമായി പലരും രംഗത്തുവന്നിരുന്നു. ചില മൊഴികള്‍ ഞെട്ടിപ്പിക്കുന്നതായിരുന്നു. റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവിടുന്നതിനെതിരെ ചിലര്‍ കോടതിയെ സമീപിക്കുകയും ചെയ്തു. പരാതികള്‍ കൂടിയതോടെയാണ് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നത്.