
അമ്മയുടെ തിരഞ്ഞെടുപ്പിൽ സ്ത്രീകൾ മത്സരിക്കുന്നതുമായി ബന്ധപ്പെട്ടും, മെമ്മറികാർഡ് വിവാദത്തെ കുറിച്ചും അഭിപ്രായം വ്യക്തമാക്കി മാലാ പാർവതി. സംഘടനയില്‍ ഉന്നത പദവിയിലേക്ക് സ്ത്രീകള്‍ വരുന്നതല്ല വിഷയമെന്നും, അവരെ ചോദ്യം ചെയ്യാന്‍ കഴിവുള്ളവര്‍ വരുന്നതാണ് പ്രശ്‌നമെന്നും മാലാ പാർവതി പറഞ്ഞു. ന്യൂസ് മലയാളം ചാനലിനോട് പ്രതികരിക്കുകയായിരുന്നു താരം.
“അമ്മയില്‍ സ്ത്രീകള്‍ ഉന്നത പദവിയിലേക്ക് വരുന്നതല്ല പ്രശ്‌നം. അവരെ ചോദ്യം ചെയ്യാന്‍ കഴിവുള്ളവര്‍ വരുന്നതാണ് പ്രശ്‌നം”, മുന്‍ പ്രസിഡന്റ് മോഹന്‍ലാലിനെ സങ്കടപ്പെടുത്തിയവര്‍ മത്സരിക്കേണ്ട എന്ന ഉദ്ദേശത്തോടെയുള്ള ശ്രമങ്ങളാണ് സംഘടനയില്‍ നടക്കുന്നത്. കുറ്റാരോപിതര്‍ മത്സരിക്കുന്നതില്‍ എന്താണ് പ്രശ്‌നം എന്ന അന്‍സിബ ഹസന്റെ ചോദ്യത്തിന് പിന്നാലെയാണ് അമ്മ തെരഞ്ഞെടുപ്പ് ശ്രദ്ധ നേടുന്നത്”. മാലാ പാർവതി പറഞ്ഞു.
“2018ല്‍ ദുരനുഭവങ്ങള്‍ പങ്കുവെച്ച പെണ്‍കുട്ടികളുമായി സംസാരിച്ചിരുന്നു. അന്ന് പലരും വിഭിന്ന അഭിപ്രായങ്ങളാണ് പറഞ്ഞത്. ഏത് വിഷയം വന്നാലും അത് സംഘടനയ്ക്കുള്ളില്‍ തന്നെ പറയണം എന്നാണ് അമ്മയിലെ നിയമം. എന്നാല്‍ മെമ്മറി കാര്‍ഡ് വിവാദത്തെ കുറിച്ച് ഇതിന് മുന്‍പ് ഒരിക്കലും സംഘടനയില്‍ സംസാരം ഉണ്ടായിട്ടില്ല”. മാല പാര്‍വതി കൂട്ടിച്ചേര്‍ത്തു.
താരസംഘടനയായ ‘അമ്മ’യില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ നിരവധി വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു. ചരിത്രത്തിലാദ്യമായി അമ്മ പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരു സ്ത്രീ മത്സരിക്കുന്നതും വാര്‍ത്തകളില്‍ ഇടം നേടി. സ്ത്രീകള്‍ തലപ്പത്തേക്ക് വരുന്നതിനെതിരെ സംഘടനയ്ക്കുള്ളില്‍ തന്നെ ഭിന്ന അഭിപ്രായങ്ങളുണ്ടെന്നാണ് അടുത്തിടെ നടന്ന സംഭവങ്ങളില്‍ നിന്നും വ്യക്തമാകുന്നത്.