
അതാണ് സിനിമ. അഭിനയിക്കാനും ട്രാൻസ്ഫർമേഷൻ നടത്താനും മാത്രമല്ല, സിനിമയിൽ സെൽഫ് മാർക്കറ്റിങും അവിടെ നിൽക്കാനുമൊക്കെയായി ചില തന്ത്രങ്ങൾ വേണം.
പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമയ്ക്ക് ശേഷം “സിജു വിൽസൻ” മലയാളത്തിന്റെ പുതിയ ആക്‌ഷൻ ഹീറോയായി മാറുമെന്ന് കരുതിയിരുന്നെന്ന് തുറന്നു പറഞ്ഞ് സംവിധായകൻ വിനയൻ. കൂടാതെ പത്തൊമ്പതാം നൂറ്റാണ്ടിനു ശേഷം അതിനൊത്ത കഥാപാത്രങ്ങൾ അദ്ദേഹത്തെ തേടിയെത്താത്തതിൽ വിഷമമുണ്ടെന്നും പത്തൊമ്പതാം നൂറ്റാണ്ടിനേക്കാളും മികച്ച മറ്റൊരു സിനിമ സിജുവിനായി മനസ്സിൽ ഉണ്ടെന്നും വിനയൻ കൂട്ടിച്ചേർത്തു. സിജു വില്‍സണ്‍ നായകനാകുന്ന പുതിയ ചിത്രം ‘ഡോസി’ന്റെ ലോഞ്ച് വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പത്തൊമ്പതാം നൂറ്റാണ്ടിലെ ആറാട്ടുപുഴ വേലായുധപ്പണിക്കർ എന്ന കഥാപാത്രത്തിനായി സിജു നടത്തിയതുപോലൊരു ട്രാൻസ്ഫർമേഷൻ വേറൊരു നായകനും നടത്തിയിട്ടില്ല. അന്ന് ഈ കഥാപാത്രത്തെ തീരുമാനിച്ചപ്പോൾ വളരെ സ്ലിം ആയിട്ടുള്ളൊരു ശരീരമുള്ള വ്യക്തിയായിരുന്നു സിജു. ആറു മാസത്തിനകം ഞാനിതു വേലായുധപ്പണിക്കരെപ്പോലെയാക്കും എന്നു പറഞ്ഞു പോയ സിജു, വെറും മൂന്നു മാസം കഴിഞ്ഞപ്പോൾ തന്നെ ആ ലുക്കിലെത്തി. അതാണ് ട്രാൻസ്ഫർമേഷൻ. കുതിരപ്പുറത്തൊക്കെ ചാടിക്കയറുന്നത് ആരുടെയും സഹായമില്ലാതെയാണ്. ഇത്തരം ചരിത്ര കഥാപാത്രങ്ങളെ നമ്മുടെ നാട്ടിൽ ഇതിനു മുമ്പ് ചെയ്തിട്ടുള്ളത് സൂപ്പർതാരങ്ങൾ മാത്രമാണ്. അങ്ങനെയുള്ളപ്പോഴാണ് ഒരു കൊച്ചു ചെറുപ്പക്കാരൻ ഈ വേഷം ചെയ്ത് ജനങ്ങളുെട കയ്യടി മേടിച്ചത്. ഒരു നടനെന്ന നിലയിലുള്ള സിജുവിന്റെ ഗ്രാഫിന്റെ ഉയർച്ച കൂടിയായിരുന്നു ആ വേഷം.
ആ സിനിമയും കഥാപാത്രവും വലിയ ചർച്ചയായി. സിനിമയും വലിയ വിജയമായിരുന്നു. അന്നു ഞാൻ വിചാരിച്ചത്, സിജു ഇനി ഭയങ്കര ആക്‌ഷൻ ഹീറോയായി മലയാളത്തിൽ മാറുമെന്നാണ്. എന്തുകൊണ്ടോ അതുണ്ടായില്ല. അതാണ് സിനിമ. അഭിനയിക്കാനും ട്രാൻസ്ഫർമേഷൻ നടത്താനും മാത്രമല്ല, സിനിമയിൽ സെൽഫ് മാർക്കറ്റിങും അവിടെ നിൽക്കാനുമൊക്കെയായി ചില തന്ത്രങ്ങൾ വേണം. ഇത്ര വലിയൊരു സംഭവം ചെയ്തിട്ടും, ആ ചെയ്ത പരിശ്രമത്തിനനുസരിച്ചുള്ള വാക്കുകളോ വാർത്തകളോ ഒന്നും വന്നില്ല. എനിക്കു വലിയ വിഷമമുണ്ട്. അതിനും ഞാൻ തന്നെ വേണമെന്ന് ഇപ്പോൾ ചിന്തിക്കുകയാണ്, സിജുവിനു വേണ്ടി അതിലും വലിയൊരു സിനിമയുമായി വന്നിരിക്കും. അതിനൊരു പദ്ധതിയുണ്ട്, അത് വലിയൊരു സിനിമ തന്നെയാകും,’ വിനയൻ പറഞ്ഞു.