
പ്രശസ്ത കന്നഡ സംവിധായകന്‍ എസ്. നാരായണിനെതിരേ സ്ത്രീധനപീഡനക്കേസ് നൽകി മരുമകൾ പവിത്ര. ആവശ്യപ്പെട്ട പണം നല്‍കാത്തതിന് ക്രൂരമായി ഉപദ്രവിച്ചെന്നും ഭര്‍ത്താവും മാതാപിതാക്കളും ചേര്‍ന്ന് വീട്ടില്‍നിന്ന് ഇറക്കിവിട്ടുവെന്നുമാണ് പവിത്രയുടെ പരാതി.
“പലപ്പോഴായി പണം ആവശ്യപ്പെട്ടിരുന്നു. എസ്. നാരായണിന് ഒരു ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിക്കാന്‍ പണം ആവശ്യമായി വന്നിരുന്നു. അന്ന് കുറച്ചുപണം തന്റെ മാതാപിതാക്കള്‍ നാരായണിന് നല്‍കി. ഇത് പിന്നീട് തിരിച്ചുനല്‍കിയില്ല”; പവിത്ര പരാതിയിൽ പറഞ്ഞു. കൂടാതെ തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദികള്‍ നാരായണും ഭാര്യയും മകന്‍ പവനുമായിരിക്കുമെന്ന് പവിത്ര പരാതിയില്‍ കൂട്ടിച്ചേർത്തിട്ടുണ്ട്.
കന്നഡയിലെ പ്രധാന സംവിധായകരില്‍ ഒരാളാണ് എസ്.നാരായണ്‍. ബെംഗളൂരു ജ്ഞാനഭാരതി പോലീസിലാണ് പവിത്ര പരാതി നല്‍കിയത്. ബുധനാഴ്ച വൈകീട്ടാണ് ജ്ഞാനഭാരതി പോലീസ് കേസെടുത്തത്. തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണ്.