“നല്ലൊരു തിരക്കഥപോലുമില്ലാത്ത ഒരു പരമബോറൻ യക്ഷികഥ”; “ലോക”യെ രൂക്ഷ ഭാഷയിൽ വിമർശിച്ച് ഡോ. ബി. ഇക്​ബാല്‍

','

' ); } ?>

മലയാളത്തിലെ ആദ്യ ലേഡി സൂപ്പർ ഹീറോ ചിത്രം “ലോക”യെ രൂക്ഷ ഭാഷയിൽ വിമർശിച്ച് വിദ്യാഭ്യാസ വിദഗ്ധനും കേരള യൂണിവേഴ്​സിറ്റി മുന്‍ വി.സിയുമായ ഡോ. ബി.ഇക്​ബാല്‍. ചിത്രം നല്ലൊരു തിരക്കഥ പോലുമില്ലാത്ത ഒരു പരമബോറൻ യക്ഷിക്കഥയാണെന്ന് ഡോ. ബി.ഇക്​ബാല്‍ പറഞ്ഞു. കൂടാതെ ഇത്തരം സിനിമകളെ നേരിടാനുള്ള ചികിത്സാ മാർഗം ബഹിഷ്കരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ സമൂഹ മാധ്യമ പേജിലൂടെ പിണക്കുവെച്ച് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

“എല്ലാവരും കണ്ണടച്ച് പുകഴ്ത്തികൊണ്ടിരിക്കുന്ന ‘ലോക’ എന്ന് പേരുള്ള സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ചിത്രമായ ‘ചന്ദ്ര’, നമ്മുടെ പ്രിയങ്കരനായ മമ്മൂട്ടിയുടെ മകൻ നിർമിച്ച ചിത്രമായത് കൊണ്ട് പലരും സത്യം പറയാൻ മടിക്കുമെന്നത് കൊണ്ട് ഞാൻ തന്നെയങ്ങു തുറന്ന് പറഞ്ഞേക്കാം. ഇത് വലിയൊരു കൊലച്ചതിയായി പോയി ദുൽഖർ. ഇപ്പോഴത്തെ മലയാള സിനിമാ സൂപ്പർസ്‌റ്റാറുകളെ പിടികൂടിയിട്ടുള്ള മെഗാ ബജറ്റ് മാനിയ ദുൽഖറിനെയും ബാധിച്ചിരിക്കുന്നു. ഫലം: മിതമായ ഭാഷയിൽ പറഞ്ഞാൽ, “ഭീഭത്സം”, ‘അരോചകം’ ‘അസഹ്യം’ എന്നൊക്കെ മാത്രം വിശേഷിപ്പിക്കാൻ കഴിയുന്ന നല്ലൊരു തിരക്കഥപോലുമില്ലാത്ത ഒരു പരമബോറൻ യക്ഷികഥ”. ഡോ. ബി.ഇക്​ബാല്‍ കുറിച്ചു.

“കടമറ്റത്ത് കത്തനാർ മുതൽ ഡ്രാക്കുള വരെ-എത്രയോ യക്ഷിസിനിമകൾ കണ്ടു മടുത്ത പ്രേക്ഷകർക്ക് മേൽ ഇങ്ങനെയൊരു അന്ധവിശ്വാസ ജടിലമായ സിനിമ ദുൽഖറിനെ പോലൊരു യുവ പ്രതിഭയിൽ നിന്ന് തീരെ പ്രതീക്ഷിച്ചില്ല. സർറിയൽ സിനിമകളൊക്കെയാവാം. അതിൽ തെറ്റില്ല. പക്ഷേ കലാമൂല്യം വേണം. അതിന്റെ്റെ തരിമ്പ് പോലും ചിത്രത്തിലില്ല. സിനിമയുടെ അവസാനഭാഗമെത്തി, രക്ഷപ്പെട്ടു എന്ന് കരുതിയ ശ്വാസമെടുത്തപ്പോൾ വരുന്നു കിടിലൻ ട്വിസ്‌റ്റ്: “ചാത്തൻമാർ ഇനിയും വരും”. അതായത് “ലോക” പീഡന ശൈലിയിൽ തുടർ സിനിമകളും വരുമെന്ന ഭീഷണി തന്നെ!. സിനിമയ്ക്കായി സൃഷ്ടിക്കപ്പെടുന്ന കൃത്രിമ ഹൈപ്പ് കാണുമ്പോൾ നീലി യക്ഷിക്കായി ഒ നെഗറ്റിവ് രക്തം ദാനം ചെയ്യാൻ തിയേറ്ററുകൾക്ക് മുൻപിൽ ജെൻസി ക്യൂനിന്ന് തുടങ്ങുമോ എന്നാണെന്റെ ഭയം. ഇപ്പോഴിതാ, ഗോകുലം മൂവീസിന്റെ ബാനറിൽ നിർമ്മിക്കുന്ന യക്ഷിക്കഥയാവാൻ സാധ്യയുള്ള ജയസൂര്യ – റോജിൻ തോമസ് ചിത്രം “കത്തനാർ” ഫസ്റ്റ് ലുക്ക് പുറത്ത് വന്നിരിക്കുന്നു. മലയാള സിനിമയെ മറ്റൊരു തലത്തിൽ എത്തിക്കുന്ന ബ്രഹ്മാണ്ഡ സിനിമാനുഭവമായി ഈ ചിത്രം മാറുമെന്നാണ് പരസ്യപ്പെടുത്തിയിരിക്കുന്നത്. സിനിമ പ്രേമികളെ പുതിയ തലത്തിലുള്ള യക്ഷി പീഡനം കാത്തിരിക്കുന്നുവെന്ന് ഊഹിക്കാം. ഇത്തരം സിനിമകളെ നേരിടാനുള്ള ചികിത്സാ മാർഗം ഒന്നേയുള്ളൂ—ഗാന്ധീയൻ സമരരീതി: ബഹിഷ്കരണം”. ഡോ. ബി.ഇക്​ബാല്‍ കൂട്ടിച്ചേർത്തു.