
‘പാപ്പ ബുക്ക’യുടെ അണിയറപ്രവർത്തകർക്ക് നന്ദി അറിയിച്ചുകൊണ്ട് കുറിപ്പ് പങ്കുവെച്ച് ചിത്രത്തിന്റെ സംവിധായകൻ ഡോ. ബിജു. വേറൊരു രാജ്യത്തിലും, വേറൊരു സംസ്കാരത്തിലും, വേറൊരു ഭാഷയിലും ഇത്തരം ഒരു ചിത്രം സാധ്യമാക്കുകയും അത് ഒരു രാജ്യത്തിന്റെ ചരിത്രത്തിലെ നാഴികക്കല്ലാവുകയും ചെയ്ത യാത്രയില്‍ ഒപ്പം നിന്ന എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദിയെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് ഡോ ബിജു തന്റെ പ്രതികരണം രേഖപ്പെടുത്തിയത്.
“പപ്പ ബുക്ക സിനിമ പപ്പുവ ന്യൂ ഗിനിയയുടെ ആദ്യ ഓസ്കര്‍ സബ്മിഷന്‍ ആയി തിരഞ്ഞെടുക്കപ്പെടുമ്പോള്‍ ഏറെ സ്നേഹത്തോടെ ഓര്‍ക്കേണ്ട ഒത്തിരി പേരുകള്‍ ഉണ്ട്. രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള ഈ കോ പ്രൊഡക്ഷന്‍ സിനിമ യാഥാര്‍ത്ഥ്യം ആക്കാന്‍ സഹായിച്ച സിനിമയുടെ ഒട്ടേറെ പ്രവര്‍ത്തകര്‍. ഒപ്പം നിന്ന നിര്‍മാതാക്കള്‍ ആണ് സിനിമയുടെ ഏറ്റവും വലിയ ഊര്‍ജ്ജം. പപ്പുവ ന്യൂ ഗിനിയയി ലെ നിര്‍മാണ കമ്പനി ആയ നാഫ (നേറ്റീവ് ആര്‍ട്സ് ആന്‍ഡ് ഫാഷന്‍ അക്കാദമി ) ആണ് അവിടെ ഈ സിനിമ യാഥാര്‍ത്ഥ്യം ആക്കാന്‍ പ്രയത്നിച്ചത്. ഇന്ത്യയില്‍ നിന്നും മൂന്നു പേരാണ് നിര്‍മാണ പങ്കാളികള്‍. അക്ഷയ് കുമാര്‍ പരിജ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒഡിഷ സ്വദേശിയായ അക്ഷയ് കുമാര്‍ പരിജ ആണ് ഒരു നിര്‍മാതാവ്. പ്രശസ്ത തമിഴ് സംവിധായകന്‍ പാ രഞ്ജിത്ത് ആണ് മറ്റൊരു നിര്‍മാണ പങ്കാളി. പാ രഞ്ജിത്തിന്റെ നീലം പ്രൊഡക്ഷന്‍സ് ആദ്യമായി ഒരു അന്താരാഷ്‌ട്ര കോ പ്രൊഡക്ഷന്‍ സിനിമയില്‍ പങ്കാളിയാവുകയാണ്. പ്രിയ സുഹൃത്ത് പ്രകാശ് ബാരെ സിലിക്കന്‍ മീഡിയയുടെ ബാനറില്‍ മറ്റൊരു നിര്‍മാണ പങ്കാളി ആവുന്നു”. ഡോ ബിജു കുറിച്ചു
“പപ്പുവ ന്യൂ ഗിനിയയില്‍ താമസിക്കുന്ന ഇന്ത്യന്‍ വംശജ ആയ മിസിസ് പാരുള്‍ അഗര്‍വാള്‍ ആണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ഇന്ത്യയില്‍ നിന്നും നീലം പ്രൊഡക്ഷന്‍സിന്റെ കോര്‍ഡിനേറ്റര്‍ ആയ ശ്യാം ലാല്‍ ടി എസ് ആണ് മറ്റൊരു എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.സിനിമയിലെ പ്രധാന വേഷം അഭിനയിച്ചത് സിനെ ബൊബോറോ എന്ന 85 വയസ്സുള്ള ഒരു ട്രൈബല്‍ ഗോത്ര തലവന്‍ ആണ്. ബംഗാളിലെ ഏറെ പ്രശസ്തയായ നടി റിതാഭാരി ചക്രബോര്‍ത്തി ആണ് മറ്റൊരു പ്രധാന അഭിനേതാവ്. മറ്റൊരു പ്രധാന വേഷം ചെയ്യുന്നത് നടന്‍ പ്രകാശ് ബാരെ ആണ്. ജോണ്‍ സൈക് ആണ് മറ്റൊരു വേഷത്തില്‍ ഉള്ളത്. ഇവരോടൊപ്പം പപ്പുവയില്‍ നിന്നുമുള്ള ഒട്ടേറെ ആളുകള്‍ ചിത്രത്തില്‍ വേഷമിടുന്നു. കൂടുതല്‍ പേരും അവിടുത്തെ ട്രൈബല്‍ വിഭാഗത്തില്‍ പെട്ടവരാണ്”. ഡോ ബിജു കൂട്ടിച്ചേർത്തു.
പാപ്പുവ ന്യൂ ഗിനിയയിൽ നിന്ന് ഓസ്കറിലേക്ക് ആദ്യമായി എത്തുന്ന് ചിത്രമാണ് ‘പാപ്പ ബുക്ക’.അന്താരാഷ്ട്ര തലത്തിൽ ഏറെ പ്രശസ്തനും മൂന്ന് തവണ ഇന്ത്യയുടെ ദേശീയ പുരസ്‌കാര ജേതാവുമായ ഡോ. ബിജു സംവിധാനം ചെയ്ത ചിത്രമാണിത്.പപ്പുവ ന്യൂ ഗിനിയയുടെ ഓസ്കാര്‍ സെലക്ഷന്‍ കമ്മിറ്റി ആണ് ചിത്രം തിരഞ്ഞെടുത്തത്. ചരിത്രത്തില്‍ ആദ്യമായാണ് പപ്പുവ ന്യൂ ഗിനിയ ഒസ്കാറിനായി ഔദ്യോഗികമായി ഒരു സിനിമ സമര്‍പ്പിക്കുന്നത്.