
അടൂർ സാഹിത്യോത്സവം ബഹിഷ്കരിച്ച് ധന്യാരാമനും ടി.എസ് ശ്യാംകുമാറും. ഉദ്ഘാടകന്‍ അടൂര്‍ ഗോപാലകൃഷ്ണന് ആയതിനാലാണ് ഇരുവരും വിട്ടു നിൽക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഫേസ്ബുക്കിലൂടെയാണ് ഇരുവരും നിലപാട് അറിയിച്ചത്. ഓഗസ്റ്റ് പതിനഞ്ചിനാണ് അടൂര്‍ സാഹിത്യോത്സവം ആരംഭിക്കുന്നത്.
“അടൂര്‍ സാഹിത്യോസ്തവത്തില്‍ എന്നെയും ക്ഷണിച്ചിരുന്നു. അടൂര്‍ ഗോപാലകൃഷ്ണനാണ് ഉദ്ഘാടകന്‍. അതുകൊണ്ട് ഈ പരിപാടിയില്‍ ഞാന്‍ പങ്കെടുക്കില്ല. ഞാന്‍ അതില്‍ നിന്നും വിട്ടുനില്‍ക്കും. ദളിത് ആക്ടിവിസ്റ്റും സാമൂഹികപ്രവര്‍ത്തകയുമായ ധന്യാരാമന്‍ പറഞ്ഞു.
അടൂര്‍ സാഹിത്യോത്സവത്തില്‍ പങ്കെടുക്കാന്‍ ഞാന്‍ ക്ഷണിക്കപ്പെട്ടിരുന്നു. പ്രസ്തുത സാഹിത്യോത്സവം ഉദ്ഘാടനം ചെയ്യുന്നത് അടൂര്‍ ഗോപാലകൃഷ്ണനാണ്. എന്റെ ജനതയെയും തൊഴിലാളികളെയും ജാത്യധിക്ഷേപം നടത്തിയ അടൂര്‍ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ നിന്നും വിട്ടു നില്ക്കുന്നു”- ദളിത് ആക്ടിവിസ്റ്റും അധ്യാപകനുമായ ടി.എസ് ശ്യാംകുമാറും തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
താൻ പിന്നോക്കാവസ്ഥയിലുള്ളവര്‍ക്ക് വേണ്ടിയാണ് സംസാരിച്ചതെന്നും അവര്‍ ഈ മേഖലയിൽ ഉയര്‍ന്നുവരണമെന്ന ആഗ്രഹത്താലാണ് അത്തരത്തിൽ പരാമര്‍ശം നടത്തിയതെന്നും അടൂര്‍ ഗോപാലകൃഷ്ണൻ പ്രതികരിച്ചിരുന്നു. പട്ടികജാതി വിഭാഗത്തിൽനിന്നു സിനിമയെടുക്കാൻ വരുന്നവർക്ക് പരിശീലനം നൽകണമെന്നും സ്ത്രീകളായതു കൊണ്ടു മാത്രം സിനിമയെടുക്കാൻ പണം നൽകരുതെന്നായിരുന്നു അടൂരിന്റെ പരാമർശം. കൂടാതെ പലരും ചെയ്ത സിനിമകൾ നിലവാരമില്ലാത്തതെണെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. ചലച്ചിത്ര വികസന കോർപറേഷൻ വെറുതേ പണം നൽകരുത്. ഒന്നരകോടി രൂപ എന്ന് പറയുന്നത് ചെറിയ സംഖ്യ അല്ല. അത് അഴിമതിക്ക് കാരണമാകും എന്നും അടൂർ കൂട്ടിച്ചേർക്കുകയുണ്ടായി. കോൺക്ലേവിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു പരാമർശം.
അടൂരിന്റെ പ്രസ്താവനനയ്ക്കെതിരെ മന്ത്രി ആർ ബിന്ദുവും, സംവിധായിക ശ്രുതിയുമടക്കം നിരവധിപേരാണ് രംഗത്തു വന്നിട്ടുള്ളത്.’വിശ്വചലച്ചിത്ര വേദികളില്‍ വിഹരിച്ചിട്ട് കാര്യമില്ല, ഹൃദയ വികാസമുണ്ടാകണം. മനുഷ്യനാകണം, എന്നായിരുന്നു മന്ത്രി ആര്.ബിന്ദുവിന്റെ പ്രതികരണം. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം. അപ്പർ ക്ലാസ് പ്രിവിലേജിൽ ജീവിച്ചവർക്ക് താഴെയുള്ളവരുടെ ബുദ്ധിമുട്ടുകൾ മനസ്സിലാവുകയില്ലെന്നും, അടൂരിനെപ്പോലൊരാൾ ഇത്തരമൊരു പ്രസ്താവന നടത്തുന്നതിന് മുൻപ്, തങ്ങളിൽ ഒരാളുടെയെങ്കിലും ചിത്രം ഒന്നു കണ്ടിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോവുകയാണെന്നും ശ്രുതി വ്യക്തമാക്കിയിരുന്നു.
ഗോപാലകൃഷ്ണനെതിരെ സാമൂഹിക പ്രവര്ത്തകന് ദിനു വെയില് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിലാണ് ദിനു വെയില് പരാതി നൽകിയത്. കൂടാതെ എസ് സി / എസ് ടി കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്. അടൂരിന്റെ പരാമര്‍ശങ്ങള്‍ എസ് സി / എസ് ടി ആക്ട് പ്രകാരം കുറ്റകരമാണെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു
പൊതു വേദിയില്‍ പട്ടികജാതി- പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ടവരെ അവഹേളിക്കുന്ന തരത്തിലുള്ള പ്രസ്താവനയാണ് അടൂര്‍ ഗോപാലകൃഷ്ണൻ നടത്തിയത്. പട്ടികജാതി- പട്ടിക വിഭാഗക്കാര്‍ക്കെതിരെ വിദ്വേഷം പ്രോത്സാഹിപ്പിക്കുന്ന പരാമർശമായിരുന്നത്. പ്രസ്താവനയില്‍ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നുമാണ് പരാതിയിൽ പറയുന്നത്.