“ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ തിയറ്ററുകൾ അടയ്ക്കും, സിനിമ ഷൂട്ടിങ്ങും നിര്‍ത്തും”; സൂചനാ പണിമുടക്കിന് മുന്നോടിയായുള്ള നിർണ്ണായക യോഗം ഇന്ന്

','

' ); } ?>

സംസ്ഥാനത്തെ സിനിമ സംഘടനകൾ പ്രഖ്യാപിച്ച സൂചനാ പണിമുടക്കിന് മുന്നോടിയായുള്ള നിർണ്ണായക യോഗം ഇന്ന് നടക്കും. സമരത്തിന്റെ രീതിയും തുടർനടപടികളും ഇന്നത്തെ യോഗത്തിൽ തീരുമാനിക്കും. ഇന്ന് രാവിലെയും ഉച്ചക്ക് ശേഷവും സിനിമാ നിർമ്മാതാക്കളുടെ സംഘടന വിവിധ സംഘടനാ പ്രതിനിധികളുമായാണ് കൂടിക്കാഴ്ച നടത്തുന്നത്. സൂചനാ പണിമുടക്കിന് ശേഷവും ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കാൻ സർക്കാർ തയ്യാറായില്ലെങ്കിൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനാണ് സിനിമാ സംഘടനകളുടെ തീരുമാനം.

സിനിമ മേഖല നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് സംഘടനകളുടെ ആവശ്യം. നിലവിലുള്ള ജിഎസ്ടിക്ക് പുറമെ തദ്ദേശ സ്ഥാപനങ്ങൾ ഈടാക്കുന്ന വിനോദ നികുതി പൂർണ്ണമായും പിൻവലിക്കണം. വലിയ സാമ്പത്തിക ഭാരം ഉണ്ടാക്കുന്നതിനാൽ തിയറ്ററുകൾക്ക് പ്രത്യേക വൈദ്യുതി താരിഫ് അനുവദിക്കണം. എന്നിങ്ങനെയാണ് സിനിമാ സംഘടനകളുടെ ആവശ്യം.

നിർമ്മാതാക്കൾ, വിതരണക്കാർ, തിയറ്റർ ഉടമകൾ എന്നിവർ സംയുക്തമായാണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സമരം ആരംഭിച്ചാൽ സംസ്ഥാനത്തെ എല്ലാ തിയറ്ററുകളുടെയും പ്രവർത്തനം നിർത്തിവയ്ക്കും. പുതിയ സിനിമകളുടെ ചിത്രീകരണവും നിർമ്മാണ പ്രവർത്തനങ്ങളും പൂർണ്ണമായും സ്തംഭിക്കും. പ്രതിസന്ധിയിലായ സിനിമാ വ്യവസായത്തെ സംരക്ഷിക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്നും അനുകൂലമായ നടപടി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സിനിമാ പ്രവർത്തകർ.