
‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’ എന്ന ചിത്രത്തിലെ കുഞ്ചോക്ക ബോബന്റെ സീനുകളെല്ലാം ചെയ്തത് താനാണെന്ന് വെളിപ്പെടുത്തി സുനിൽ രാജ് എടപ്പാൾ. ചാക്കോച്ചൻ്റെ തിരക്ക് മൂലം അദ്ദേഹം പറഞ്ഞിട്ടാണ് താനത് ചെയ്തതെന്നും, ‘നീ അയാളെ അവതരിപ്പിച്ച് എന്ത് നേടി?’ എന്നുള്ള ആളുകളുടെ ചോദ്യമാണ് ഇങ്ങനെയൊരു വെളിപ്പെടുത്തൽ നടത്താൻ തന്നെ പ്രേരിപ്പിച്ചതെന്നും സുനിൽ രാജ് വ്യക്തമാക്കി. തന്റെ സോഷ്യൽ മീഡിയ പേജിലൂടെയായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. കുഞ്ചാക്കോ ബോബൻ അവതരിപ്പിച്ച സിനിമയിലെ കഥാപാത്രമായുള്ള ചില ചിത്രങ്ങളും സുനിൽ രാജ് പങ്കുവെച്ചിച്ചിട്ടുണ്ട്.
‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’ എന്ന സിനിമയിൽ കുഞ്ചാക്കോ ബോബൻ്റേതായി വന്നിട്ടുള്ള പല സീനുകളും
ചെയ്തത് ഞാനാണ്. ‘പുറത്തു വിടാൻ പാടില്ലായിരുന്നു, പക്ഷേ വേറെ നിവൃത്തിയില്ലാത്തതുകൊണ്ടാണ്. പലരും ചോദിക്കുന്ന ഒരു ചോദ്യമാണ്, ‘നീ അയാളെ അവതരിപ്പിച്ച് എന്ത് നേടി?’ എന്ന്. ഒരു സിനിമയിൽ അദ്ദേഹത്തിന്റെ തിരക്കുമൂലം കുറച്ചു ഭാഗങ്ങൾ ചെയ്യാൻ സാധിച്ചു. അതും അദ്ദേഹം തന്നെയാണ് ആ സിനിമയിലേക്ക് എന്നെ സജസ്റ്റ് ചെയ്തത്.’ സുനിൽ രാജ് പറഞ്ഞു.
രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത ‘ന്നാ താൻ കേസ് കൊട്’ എന്ന സിനിമയുടെ സ്പിൻ-ഓഫ് ചിത്രമായിരുന്നു ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’. ‘ന്നാ താൻ കേസ് കൊട്’ എന്ന സിനിമയിലെ രാജേഷ് മാധവൻ അവതരിപ്പിച്ച സുരേശൻ കാവുംതഴെ എന്ന കഥാപാത്രത്തിന്റെ തുടർച്ചയാണ് ഈ സിനിമയിലെ നായകൻ. ഈ സിനിമയിലെ നായികയായ സുമലതയും ‘ന്നാ താൻ കേസ് കൊട്’ എന്ന സിനിമയിലെ അതേ കഥാപാത്രമാണ്.
സ്റ്റേജ് ഷോകളിലും മറ്റും ‘ജൂനിയർ കുഞ്ചാക്കോ ബോബൻ’ എന്ന പേരിലാണ് സുനിൽ രാജ് അറിയപ്പെടുന്നത്. കുഞ്ചാക്കോ ബോബനെ അനുകരിക്കാൻ തുടങ്ങിയതോടെയാണ് സുനിൽ രാജ് ശ്രദ്ധ നേടിയത്. കുട്ടിക്കാലം മുതൽ മിമിക്രി ചെയ്യുന്ന സുനിൽ രാജ്, ശബ്ദം കൊണ്ടും ഭാവം കൊണ്ടും കുഞ്ചാക്കോ ബോബനുമായി അവിശ്വസനീയമായ സാമ്യം പുലർത്തുന്ന വ്യക്തിയാണ്. അനുകരണ കലയിൽ പുതുമകൾ സമ്മാനിക്കുന്ന സുനിൽ രാജ് എടപ്പാൾ തന്റെ കഴിവിന് ലഭിച്ച അംഗീകാരമായിട്ടാണ് ഈ അവസരത്തെ കാണുന്നത്.