
എൻഡിപിഎസ് ആക്ടിലെ വകുപ്പ് 27, 29 പ്രകാരം ഷൈൻ ടോം ചാക്കോക്കെതിരെ കേസ് എടുക്കും. വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ ശേഷമായിരിക്കും അറസ്റ്റ് രേഖപ്പെടുത്തുക. നടി വിൻസി അലോഷിയസിന്റെ പരാതിയിൽ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിൽ വെച്ച് ഷൈൻ ടോം ചാക്കോയെ ഇന്ന് പോലീസ് ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിനോട് നടൻ പൂർണമായും സഹകരിച്ചിട്ടില്ല. ചോദ്യങ്ങൾക്കൊക്കെ ഒറ്റവാക്കിലാണ് മറുപടി നൽകിയത്. മൂന്നു ഫോണുകൾ ഉപയോഗിക്കുന്ന തരാം സ്ഥിരമായി ഉപയോഗിച്ചിരുന്ന ഫോൺ ചോദ്യം ചെയ്യലിന് കൊണ്ട് വന്നിട്ടില്ല. തനിക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്ന് ഷൈൻ പോലിസിനോട് പറഞ്ഞിരുന്നു. ചോദ്യം ചെയ്യലിനിടെ മയങ്ങുന്ന ഷൈനിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് വൈദ്യ പരിശോധന.
ഇന്ന് രാവിലെയാണ് എറണാകുളം നോർത്ത് പൊലീസ് സ്‌റ്റേഷനിൽ ഷൈൻ ടോം ചാക്കോ ഹാജരായത്. അച്ഛൻ ചാക്കോ, അഭിഭാഷകൻ എന്നിവരോടൊപ്പമാണ് ഷെെൻ സ്റ്റേറ്റേഷനിലെത്തിയത്. വെള്ളിയാഴ്‌ച വൈകുന്നേരം ഹാജരാകണമെന്നാവശ്യപ്പെട്ട് ഷൈനിന് പൊലീസ് നോട്ടീസ് നൽകിയിരുന്നു. നടന്റെ തൃശൂരിലെ വീട്ടിലെത്തിയാണ് നോർത്ത് പൊലീസ് സ്‌റ്റേഷൻ എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘം നോട്ടീസ് നൽകിയത്. ഡാൻസാഫ് പരിശോധനയ്ക്കിടെ ഷൈൻ ടോം ഹോട്ടലിൽ നിന്ന് ഇറങ്ങിയോടിയിരുന്നു. ബുധനാഴ്ച രാത്രിയിൽ എറണാകുളം നോർത്തിലെ ഹോട്ടലിൽ നിന്നാണ് ഷൈൻ ഇറങ്ങിയോടിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. നടൻ ഹോട്ടലിലെ പടികൾ ഇറങ്ങി ഓടുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. അഞ്ചിലധികം പൊലീസുകാരായിരുന്നു പരിശോധനക്കെത്തിയത്. പൊലീസ് മുറിയിലേക്കെത്തിയപ്പോഴേയ്‌ക്കും ഷെെൻ ജനൽ വഴി ഊർന്ന് താഴേക്കിറങ്ങി പിന്നിട് പടികളിറങ്ങി ഓടുകയായിരുന്നു. ലഹരി ഉപയോഗം ഉണ്ടെന്നറിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഡാൻസാഫ് സംഘം ഹോട്ടലിൽ പരിശോധനയ്ക്കെത്തിയിരുന്നത്.